തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ അമിക്കസ് ക്യൂറിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. ക്ഷേത്രം രാജകുടുംബത്തെ ഏല്‍പ്പിക്കാന്‍ അമിക്കസ് ക്യൂറി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഒരു അഭിഭാഷകനാണെങ്കിലും അമിക്കസ് ക്യൂറി വിനീത വിധേയനായ രാജദാസന്റെ നിലപാടാണ് സ്വീകരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് അമിക്കസ് ക്യൂറിയുടേത്. ക്ഷേത്രം രാജാവിന്റെ സ്വകാര്യ സ്വത്താണെന്ന രീതിയിലാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
ക്ഷേത്രത്തിലെ സ്വത്ത് പൊതുജനങ്ങളുടേതാണ്. ഇതു വിനിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡിനു സമാനമായ ഒരു സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നു പിണറായി വിജയന് ആവശ്യപ്പെട്ടു. അരിക്കു ബാങ്കിലൂടെ സബ്സിഡി നല്‍കാനുള്ള നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു.
അരിയുടെ വില ഫലത്തില്‍ വര്‍ധിക്കുന്ന രീതിയാണ്. ഇതിനെതിരേ 19 നു സംസ്ഥാനത്തു പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. കോവളം കൊട്ടാരം സംബന്ധിച്ചു സിപിഎം നിലപാടില്‍ മാറ്റമില്ല. കോവളം കൊട്ടാരം അടക്കമുള്ള ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: