തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി പിന്നാക്ക സമുദായ സംഘടനകള്‍. പട്ടികജാതി, വര്‍ഗ കര്‍മ്മസമിതി എന്ന പേരിലാണ് സംഘടനകള്‍ കൈകോര്‍ക്കുന്നത്. പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമം ശക്തിപ്പെടുത്തുക, രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കുക, വര്‍ധിച്ചവരുന്ന പട്ടികജാതി, വനവാസി പീഡനം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട കര്‍മ്മസമിതിയുടെ പ്രക്ഷോഭങ്ങളുടെ തുടക്കമായി നേതാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊടുക്കുകയാണ് ചെയ്തതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത വി. മുരളീധരന് എംപി പറഞ്ഞു. തുടര്‍ച്ചയായി സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ടീമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഭൂരഹിതരായ പട്ടികജാതിക്കാരന് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്ന ആളുകള്‍ തന്നെ വന്‍കിടക്കാര്‍ക്ക് പതിച്ചുനല്കാന് മത്സരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിനായകനും മധുവും തിരുവനന്തപുരത്തെ രാജേഷുമടക്കം പതിനേഴോളം ദളിത് യുവാക്കളാണ് ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസുകാരും മെച്ചമല്ല, പാവപ്പെട്ട പിന്നാക്കക്കാരന്റെ കിടപ്പാടം കവര്‍ന്ന സര്‍ക്കാരാണ് അവരുടേതെന്ന് മുരളീധരന് ആരോപിച്ചു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, ഹരിജന്‍ സമാജം രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, എകെസിഎച്ച്എംഎസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, പട്ടികജാതി മഹാജനസഭ ട്രഷറര്‍ എ. മധുസൂദനന്, എസ്ബിഎസ്എസ് പ്രസിഡന്റ് ആര്. രാജഗോപാല്‍, കുറിച്യര്‍ സമാജം നേതാവ് മുകുന്ദന് പള്ളിയറ, കേരള പാണര്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ്പ്രസിഡന്റ് പി.വി. ഭാസ്കരന്, അയ്യങ്കാളി സാംസ്കാരികസമിതി ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്, കെവിഎംഎസ് ജോയിന്റ് സെക്രട്ടരി വി.എന്‍. സോമന്, വിഎസ്എസ് വര്‍ക്കിങ് പ്രസിഡന്റ് ബി. ശശാങ്കന്, വേട്ടുവ മഹാസഭ നേതാവ് കരുണാകരന്, ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ. ശശി, കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ:പി. സുധീര്‍, പി.എം. വേലായുധന്, പട്ടികജാതിമോര്‍ച്ച ദേശീയ നേതാവ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി നേതാക്കളായ ഡോ:പി.പി. വാവ, അഡ്വ:എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: