അഗര്‍ത്തല: കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ച കാല്‍നൂറ്റാണ്ട് ത്രിപുരയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പോലുമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ്. പാഠപുസ്തകങ്ങളില്‍ ഹിറ്റ്ലറും നാസിഭരണവുണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം എങ്ങുമില്ല. സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നത് കമ്മ്യൂണിസം മാത്രം. ഇനി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുമെന്ന് വിപ്ലവ് ദേവ് പറഞ്ഞു.
ഇനി സ്കൂളുകളില്‍നിന്ന് അറിവു നേടാം. ത്രിപുര ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ 25 വര്‍ഷത്തെ ഭരണത്തില്‍ പഠിപ്പിച്ചിരുന്നത് കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രചാരണ കാര്യങ്ങള്‍ മാത്രമായിരുന്നു, മുഖ്യമന്ത്രി പറഞ്ഞു.
”വിദ്യാഭ്യാസം എന്നതുകൊണ്ട് ഞാന്‍ കണക്കാക്കുന്നത് നിലവാരമുള്ള വിദ്യാഭ്യാസമെന്നാണ്, അല്ലാതെ എണ്ണംകൊണ്ടുള്ള കണക്കല്ല. കമ്മ്യൂണിസ്റ്റുകള്‍ ഇക്കാലമത്രയും ത്രിപുരയിലെ ജനങ്ങളെ പഠിപ്പിച്ചത് മാവോയെ മാത്രമാണ്. അവര്‍ ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരുടെ കാര്യം മറന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍നിന്ന് അവര്‍ മഹാത്മാഗാന്ധിയെ മാറ്റി. ഞാന്‍ സംസ്ഥാനത്ത് എന്‍സിഇആര്‍ടി സിലബസ് അവതരിപ്പിക്കാന്‍ പോവുകയാണ്, അതില്‍ ത്രിപുരയുടെ ചരിത്രവും ഉണ്ടാകും,” വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആദ്യ നിതി ആയോഗ് യോഗത്തില്‍ വിപ്ലവ് കുമാര്‍ പറഞ്ഞു.
ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കുന്നത് റഷ്യന്‍-ഫ്രഞ്ച് വിപ്ലവങ്ങളും ഇംഗ്ലണ്ടില്‍ ക്രിക്കറ്റുണ്ടായതും നാസിസവും അഡോള്‍ഫ് ഹിറ്റ്ലറും വളര്‍ന്നതുമാണ്. അതിലെങ്ങും ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രമില്ല. ഈ പാഠപുസ്തകത്തിലൊന്നും ആദ്യകാല ഇന്ത്യന്‍ ചരിത്രമില്ല, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഇത്രകാലം ഉപയോഗിച്ചിരുന്ന ഓഫീസിലെ മേശയിലോ മുറിയിലോ ദേശീയ പതാകയില്ലായിരുന്നു, ഞാനാണ് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് അധികാരമേല്‍ക്കുമ്പോള്‍ ആദ്യമായി ദേശീയ പതാക സ്ഥാപിച്ചത്, വിപ്ലവ് പറഞ്ഞു.
കാള്‍മാര്‍ക്സിന്റെയും ലെനിനിന്റെയും പ്രതിമകള്‍ വികലമാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ വിശദീകരിച്ചു: ” കോര്പ്പറേഷന് കെട്ടിടത്തില്‍ പുതിയ പ്രതിമവെക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല, പക്ഷേ അതിന് അനുമതി ആവശ്യമാണ്. ചട്ടപ്രകാരമല്ലാത്ത ഒന്നിനും അനുമതി നല്‍കില്ല. സര്‍ക്കാര്‍ ഒരുതരത്തിലുള്ള അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ല. പ്രതിമകള്‍ തകര്‍ക്കുന്നത് ഞങ്ങളുടെ നീതിയല്ല. ഞങ്ങള്‍ വിഗ്രഹങ്ങള്‍ ആരാധിക്കുന്നവരാണ്.”
പ്രതിമ തകര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ വന്നവരാണ്. അത് സിപിഎമ്മിനോടുള്ള അവരുടെ ക്ഷോഭം കൊണ്ടാണ്. 20-25 വര്‍ഷമായി സിപിഎം അവര്‍ക്ക് തൊഴിലും കൂലിയും കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. അതിനോടുളള എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: