പാലക്കാട്: എഎസ്ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവിന്റെ മൃതദേഹം ഇറക്കാന്‍ അനുവദിക്കാത്ത വീട്ടുകാര്‍ക്കു നേരെ എംഎല്‍എയുടെ അസഭ്യവര്‍ഷവും കൈയേറ്റവും. കോങ്ങാട് എംഎല്‍എയും എലപ്പുള്ളി സ്വദേശിയുമായ കെ.വി വിജയദാസാണ് കുടംബാംഗങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞത.്
കസബ എഎസ്ഐ സുരേഷ് ഫോണില്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പള്ളത്തേരി ചേവല്‍ക്കാട് സന്തോഷിന്റെ മൃതദേഹം ഇന്നലെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എഫ്ഐആര്‍ പോലും ഇടാത്ത സംഭവത്തിന്റെ പേരില്‍ പണമടക്കാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഡിവൈഎസ്പി നല്കിയ ഉറപ്പ് പാലിക്കാതെ മൃതദേഹം ഇറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബാംഗങ്ങള്‍ നിലപാടെടുത്തു. പിന്നീട് ബിജെപി, ബിഎസ്പി പ്രവര്‍ത്തകര്‍ മൃതദേഹവുമായി പാലക്കാട് പൊള്ളാച്ചി പാത ഉപരോധിച്ചു. ഈ സമയത്താണ് കോങ്ങാട് പട്ടികജാതി സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ. വി. വിജയദാസ് സ്ഥലത്തെത്തിയത്.
ജനങ്ങള്‍ക്കു നേരെ ആക്രോശിച്ച എംഎല്‍എ, സന്തോഷിന്റെ സഹോദരനും ബിഎസ്പി ജില്ലാ സെക്രട്ടറിയുമായ രവികുമാറിനെ കൈയ്യേറ്റം ചെയ്തു. മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി. കള്ളും കുടിച്ചുവന്ന് ബഹളമുണ്ടാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിനുനേരെയുള്ള ഭീഷണി. ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെയുള്ള നാട്ടുകാര്‍ വിജയദാസിന്റെ ഭീഷണിക്കെതിരെ പ്രതികരിച്ചെങ്കിലും പോലീസ് പ്രതിഷേധക്കാരെ പിടിച്ചുനീക്കുകയാണുണ്ടായത്. എഎല്‍എയുടെ കൈയേറ്റത്തെതുടര്‍ന്ന് രവികുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദളിത് യുവാവിന്റെ കുടുംബത്തോട് എംഎല്‍എ കാണിച്ച നെറികേടിനെതിരെ ഇന്ന് എലപ്പുള്ളി പഞ്ചായത്തില്‍ ഹര്‍ത്താലിന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: