പാലാ: സനാതനധര്‍മ്മത്തിന്റെ അകം പൊരുള്‍ പതിനായിരങ്ങള്‍ക്ക് പകര്‍ന്ന് നല്കിയ മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം കാരുണ്യത്തിന്റെ വഴിയില്‍. മഹാസംഗമം രജതജൂബിലിയും കടന്ന് മുന്നേറുമ്പോള്‍ നിരാലംബര്‍ക്കും കൈത്താങ്ങാവുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്തു നടപ്പാക്കിയ സേവന പ്രവര്‍ത്തനങ്ങളിലൂടെ നേടിയ അംഗീകാരത്തിന്റെ പിന്‍ബലത്തോടെയാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികളിലേക്ക് കടക്കുന്നത്. 26-മാത് വര്‍ഷത്തില്‍ തുടക്കം കുറിച്ച ‘സംഗമ ഭവന’ പദ്ധതി പ്രകാരം വിഷുക്കൈനീട്ടമായി അമ്മയ്ക്കും മകനും തലചായ്ക്കാന്‍ ഇടമൊരുക്കിയിരിക്കുകയാണ് മഹാസംഗമത്തിന്റെ സാരഥികള്‍.
കരൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് വള്ളീച്ചിറ കരയില്‍ നിര്‍ധന കുടുംബമായ ചാമക്കാലായില്‍ അമ്മിണി, മകന് വിജയന് എന്നിവര്‍ക്കാണ്് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സംഗമ ഭവന പദ്ധതിയിലൂടെ ഹിന്ദു സംഗമം പ്രവര്‍ത്തകര്‍ യാഥാര്‍ഥ്യമാക്കുന്നത്. അമ്മിണിയുടെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.
വയോധികയും രോഗിയുമായ അമ്മിണി മകന് വിജയനൊപ്പം ടാര്പ്പോളിന് മേഞ്ഞ ചെറുകുടിലിലാണ് താമസം. ശരീരം തളര്‍ന്ന് ദീര്‍ഘകാലം ചികിത്സ കഴിഞ്ഞ വിജയനും കാര്യമായ ജോലികളൊന്നുമില്ല. അമ്മയുടെ വിധവാ പെന്‍ഷനെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. വീടു നിര്‍മ്മിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് പഞ്ചായത്ത് ചെറിയ തുക അനുവദിച്ചെങ്കിലും തറ നിര്‍മ്മിക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. പണമില്ലാത്തതിനാല്‍ പിന്നീടുള്ള പണി മുടങ്ങി.
പ്ലാസ്റ്റിക് പടുത മൂടിയ ചെറുമാടത്തിലായി പിന്നീട് അഭയം. ഈ അവസ്ഥ നേരില്‍ കണ്ട ഹിന്ദുസംഗമം പ്രവര്‍ത്തകര്‍ സംഗമ ഭവന പദ്ധതിയില്‍പ്പെടുത്തി ഇവര്‍ക്ക് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വീടിന്റെ താക്കോല്‍ 15ന് വിഷുദിനത്തില്‍ ഹിന്ദു സംഗമവേദിയില്‍ വച്ച് ഭരണങ്ങാനം അമൃതാനന്ദമയീ ആശ്രമത്തിലെ ബ്രഹ്മചാരി അശോകന് അമ്മിണിയമ്മയ്ക്ക് കൈമാറും.
സംഗമവാഹിനി ആംബുലന്‍സ് സര്‍വ്വീസ്, സംഗമ പുണ്യം ചികിത്സാ -വിദ്യാഭ്യാസ ധനസഹായം, ശവസംസ്കാര യൂണിറ്റുകള്‍, ഡിജിറ്റല്‍ ഇന്ത്യാ സേവാകേന്ദ്രം, സ്ത്രീ ശാക്തീകരണ ബോധവത്കരണ ക്ലാസ്സുകള്‍, വനവാസി കേന്ദ്രങ്ങളില്‍ സേവനം, പാലിയേറ്റീവ് പരിചരണം, രക്തദാന സന്നദ്ധ സേന, വൈദിക പഠന ക്ലാസ്സുകള്‍, കാര്‍ഷിക സെമിനാറുകള്‍ എന്നിവയും ഹിന്ദു സംഗമം ട്രസ്റ്റായ മാനവ സേവ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റ് (മാസ്കോട്ട്) ഏറ്റെടുത്ത് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: