ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് ഒന്ന്-ഐ. പിഎസ്എല്‍വി. എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം
ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്.എന്‍.എസ്.എസ്-1-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആര്.എന്‍.എസ്.എസ്-1-ഐ വിക്ഷേപിക്കുന്നത്.1420 കോടി രൂപ ചെലവിലാണ് ഉപഗ്രഹത്തിന്റെ നിര്‍മാണം. വിക്ഷേപണം നടത്തി 19 മിനിട്ട് 20 സെക്കന്റിനകം ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന 43ാമത് വിക്ഷേപണമാണിത്. ഇതില്‍ 41 എണ്ണം വിജയകരമായിരുന്നു.10 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് നിര്‍ണയിച്ചിരിക്കുന്നത്.
കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: