വാഷിങ്ടണ്‍: തന്റെ സ്വകാര്യവിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. അമേരിക്കയിലെ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ 87 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ താനും ഉള്‍പ്പെട്ടുവെന്നാണ് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. യു.എസ്. സെനറ്റംഗങ്ങളുടെ രണ്ടാംഘട്ട ചോദ്യംചെയ്യലിലാണ് സക്കര്‍ബര്‍ഗ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമില്ലെന്ന സെനറ്റംഗങ്ങളുടെ ആരോപണം സക്കര്‍ബര്‍ഗ് തള്ളി.ഇന്ത്യയിലും യു.എസിലും ഉള്‍പ്പെടെ തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്.ലോകത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇനി കൂടുതല്‍ പ്രാധാന്യം നല്‍കുക.
എന്നാല്‍, വിദേശ തിരഞ്ഞെടുപ്പുകളില്‍ ഇടപെടാനായി മാത്രം റഷ്യയില്‍ ചിലര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ അവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കും.യു.എസ്. തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതില്‍ സെനറ്റ് അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി.റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് റോബര്‍ട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണത്തില്‍ ഫേസ്ബുക്ക് സഹകരിക്കുന്നുണ്ടെന്നും സക്കര്‍ബര്‍ഗ് ചൊവ്വാഴ്ച സെനറ്റ് യോഗത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: