തിരുവനന്തപുരം: ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനിടെ വിജിലന്‍സ് കോടതിയില്‍ തര്‍ക്കം. വിജിലന്‍സിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് വിജിലന്‍സിനു വേണ്ടി ഹാജരായത്. ഇതിനെ വിജിലന്‍സ് നിയമോപദേശകന് എതിര്‍ക്കുകയായിരുന്നു.
മാണിക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ നിലപാടെടുത്ത സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെപി സതീശനാണ് വിജിലന്‍സിനു വേണ്ടി ഹാജരായത്. എന്നാല്‍ വിജിലൻസ് നിയമോപദേശകൻ അഗസ്റ്റിനോട് ഹാജരാകാനാണ് വിജിലൻസ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. തര്‍ക്കത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് വിജിലന്‍സ് കോടതി ചോദിച്ചു.
വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന് ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്, അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ് ജൂണ്‍ 6ന് പരിഗണിക്കാനായി മാറ്റി. കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിര്‍ത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.
മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലൻസ് റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കുന്നത്. കേസിൽ നേരത്തെ കക്ഷിചേർന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിർണായകമായിരിക്കും. ബാർകോഴകേസിൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിന്റെ മൂന്നാമത്ത റിപ്പോർട്ടാണ് കോടതിയിൽ നൽകുന്നത്. പൂട്ടിയ ബാറുകൾ തുറക്കാൻ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. വിഎസ് അച്യുതാനന്ദനും വൈക്കം വിശ്വനും വിഎസ് സുനിൽകുമാറും ഉൾപ്പെട്ട ഇടത് നേതാക്കളും ബിജെപി എംപി വി.മുരളിധരനും ബാറുടമ ബിജുരമേശും അടക്കം പത്ത് പേർ നേരത്തെ തന്നെ വിജിലൻസ് റിപ്പോട്ടിനെതിരെ കക്ഷിചേർന്നിരുന്നു.
മാണിയും ഇടതിനോട് അടക്കുന്ന സൂചനകൾക്കിടെ നേതാക്കളുടെ പുതിയ നിലപാട് ഏറെ പ്രധാനമാണ്. മന്ത്രിയായത് കൊണ്ട് കേസുമായി മുന്നോട്ട് പോകാനാകില്ലെന്നും ഉചിതമായ തീരുമാനം പാർട്ടി എടുക്കണം എന്നാവശ്യപ്പെട്ട് വിഎസ് സുനിൽകുമാർ സിപിഐ നേതൃത്വത്തിന് കത്ത് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: