ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിച്ചേക്കും. ബക്രാവാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കാണ്ടുപോയി പലവട്ടം പലര് ചേര്‍ന്ന് മാനഭംഗപ്പെടുത്തിയശേഷം കൊന്നുകളയുകയായിരുന്നുവെന്ന് സംസ്ഥാന പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
(ഇലസ്ട്രേഷന് കടപ്പാട് : ന്യൂസ് 18 വെബ്സൈറ്റ്)
റാസാനാ പ്രദേശത്തെ ചെറിയൊരു പൂജാകേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരന് സാഞ്ജി റാമാണ് മുഖ്യപ്രതി. കേസൊതുക്കാന്‍ കൂട്ടുനിന്ന പോലീസുകാരനും പ്രതിയാണ്. ജനുവരി 17നായിരുന്നു സംഭവം. അന്വേഷിച്ച് കുറ്റപത്രം നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
മുസ്ലിം വിഭാഗത്തില്‍പ്പെട്ട, അഫ്ഗാനില്‍ നിന്നുള്ള ചെറു വിഭാഗമാണ് ബക്രാവാല്‍. ആടുവളര്‍ത്തലാണ് മുഖ്യതൊഴില്‍. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കഠുവയില്‍ ഇവര്‍ ചെറിയൊരു വിഭാഗമാണ്. ഇക്കൂട്ടരെ പ്രദേശത്തുനിന്ന് പേടിപ്പിച്ച് ഓടിക്കാനാണ് ഇതു ചെയ്തതെന്ന് കുറ്റ പത്രത്തില്‍ പറയുന്നു.
പോലീസ് അന്വേഷണത്തിനും കുറ്റപത്രത്തിനുമെതിരെ സംസ്ഥാനത്തെ അഭിഭാഷകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം ചിലരെ കേസില്‍ കുടുക്കിയെന്നായിരുന്നു ആക്ഷേപം. അഭിഭാഷകരുടെ സമര സ്ഥലത്ത് യാദൃച്ഛികമായി രണ്ട് ബിജെപി മന്ത്രിമാര്‍ എത്തിയത് വിവാദത്തിന് കാരണമായി. ഇതോടെ ബിജെപിയെയും സംഘപരിവാറിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള വന്‍ പ്രചാരണമാണ് നടക്കുന്നത്.
ജമ്മുകാശ്മീര്‍ പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്: ആറു പേര് ചേര്‍ന്ന് എട്ടുവയസുകാരിയെ മയക്കുമരുന്ന് നല്കി ബോധം കെടുത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ട് ആവര്‍ത്തിച്ച് മാനഭംഗം ചെയ്തുവെന്നും ഒടുവില്‍ തെളിവു നശിപ്പിക്കാന്‍ തല്ലിക്കൊന്നു. സാഞ്ജി റാമിനെ കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂറിയ, സുരേന്ദ്രര്‍ വര്‍മ്മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജന്‍ഗോത്ര എന്നിവരാണ് മറ്റു പ്രതികള്‍. നാലു ലക്ഷം രൂപ വാങ്ങി കേസ് മുക്കിയ ഹെഡ്കോണ്‍സ്റ്റബിള്‍ തിലക് രാജ്, എസ്ഐ: ആനന്ദ് ദത്ത എന്നിവരും കൂട്ടു പ്രതികളാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതിയാണ്. ഇയാളെ മുതിര്ന്നകുറ്റവാളിയായി പരിഗണിക്കണമെന്ന് കുറ്റപത്രത്തില്‍ പോലീസ് നിര്‍ദ്ദേശിക്കുന്നു. എട്ടുപേരും അറസ്റ്റിലാണ്.
അതേസമയം അന്വേഷണത്തിലും കുറ്റപത്രത്തിലും അപാകതയുണ്ടെന്നാരോപിച്ചാണ് ജമ്മുവിലെ അഭിഭാഷകര്‍ പണിമുടക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
അന്വേഷണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നുമാണ് അഭിഭാഷകരുടെ വാദം. ഈ ആവശ്യം ഉന്നയിച്ച് അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. അഭിഭാഷകര്‍ക്ക് എതിരെ കേസ് എടുത്തു. കുറ്റപത്രസമര്‍പ്പണം തടയാന്‍ ശ്രമിച്ചെന്നാണ് കേസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച അഭിഭാഷകരുടെ സമീപത്തേക്ക് സംസ്ഥാനത്തെ രണ്ടു ബിജെപി മന്ത്രിമാര്‍ യാദൃച്ഛികമായി എത്തിയതും വിവാദമാക്കി.
അതിനിടെ മാനഭംഗക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഒരംഗം ഒരു ഹിന്ദുപെണ്കുട്ടിയേയും യുവാവിനെയും വധിച്ച കേസിലെ പ്രതിയാണെന്ന് ശക്തമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കേസില്‍ കൊല്ലപ്പെട്ട, പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വികെ സിങ്ങ് പറഞ്ഞു. അവള്‍ക്ക് നീതി നിഷേധിക്കില്ല. മനുഷ്യരെന്ന നിലയ്ക്ക് നാം പരാജയപ്പെട്ടു. പക്ഷെ ആ കുട്ടിക്ക് നീതി നിശ്ചയമായും ലഭ്യമാക്കും. അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരും സാംസ്കാരിക നായകരും പ്രസ്താവനകളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: