ശ്രീനഗര്‍: ജമ്മു ഹൈക്കോടതിയില്‍ ബാര്‍ അസോസിയേഷന് നടത്തിയ പണിമുടക്കിനെ ബിജെപി പിന്തുണച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ പറഞ്ഞു. മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ചര്‍ച്ച നടത്തി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
”ബിജെപിയുടെ മന്ത്രിമാര്‍ അവിടെ പോയത് എക്താ മഞ്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാനല്ല. അവര്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സംഭവ സ്ഥലത്ത് പോയതാണ്,” കൗള്‍ പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി ചന്ദ്രപ്രകാശ് ഗംഗാ, വനംമന്ത്രി ലാല്‍സിങ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. കഠുഅയില് ബക്രാവാല്‍ വിഭാഗത്തില്‍ പെട്ട എട്ടുവയസുകാരിയെ തട്ടിക്കാണ്ടുപോയി പലവട്ടം പലര് ചേര്‍ന്ന് മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തിന് അനുബന്ധ കാര്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു കൗള്‍. സംസ്ഥാന പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ഹീനമായ കുറ്റകൃത്യത്തില്‍ പങ്കാളികളെ ശിക്ഷിക്കണം. കോണ്‍ഗ്രസ് സംഭവത്തെ ഏറെ സങ്കീര്‍ണ്ണമാക്കുകയാണ്. കേസ് ആദ്യം അന്വഷിച്ചത് ജില്ലാ പോലീസ് ആണ്. പിന്നീട് കോടതി ഇടപെട്ടു, പ്രത്യേക അന്വേഷണ സംഘം വന്നു. ഒടുവില്‍ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി. ഈ നടപടികളില്‍ സുതാര്യതക്കുറവുണ്ട്, കൗര്‍ പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കടുത്ത സമ്മര്‍ദ്ദത്തിലാണ്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫ്രന്‍സ് തുടങ്ങിയ പാര്‍ട്ടികളും വിവിധ സംഘടനകളും ബിജെപി മന്തിമാരെ പുറത്താക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: