ശ്രീനഗര്‍: ഏറ്റുമുട്ടല്‍ മേഖലകളിലേയ്ക്ക് കടക്കുന്ന സാധാരണ പൗരന്മാരുടെ മരണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്പി വൈദ്. കുല്‍ഗാം ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വൈദിന്റെ പ്രതികരണം.
ഏറ്റുമുട്ടല്‍ വേദികള്‍ വിവാഹവേദികളല്ലെന്നും അവിടെ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം യുവാക്കളോടായി പറഞ്ഞു. സാധാരണ പൗരന്മാരുടെ മരണം ആരും ആഗ്രഹിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരം സംഭവങ്ങളില്‍ വേദനയുണ്ടെന്നും വ്യക്തമാക്കി.
കല്ലേറുകാരനെന്നോ ഭീകരനെന്നോ ബുള്ളറ്റുകള്‍ വേര്‍ത്തിരിച്ചു കാണില്ല. ഏറ്റുമുട്ടലിനിടെ സൈന്യം, ഭീകരര്‍, അര്‍ദ്ധസൈനികര്‍ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വെടിവയ്പ്പുകള്‍ പ്രത്യേകമായി ഒരു വ്യക്തിയെ ലക്ഷ്യമാക്കിയല്ല. അതുകൊണ്ടു തന്നെ വെടിയുണ്ടകള്‍ ചീറിപായുന്ന ഏറ്റുമുട്ടല്‍ മേഖലകളിലേക്ക് സാധാരണക്കാര്‍ വരരുതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് അക്രമങ്ങളല്ല പരിഹാരം. വെടിവെയ്പ് ഒന്നിനും പരിഹാരമല്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. അയല്‍രാജ്യം(പാക്കിസ്ഥാന്) ഉള്‍പ്പടെ എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് വിഷയത്തില്‍ പരിഹാരം കാണണമെന്നും വൈദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: