ഐതരേയ ഉപനിഷത്ത്-11
രണ്ടാം അദ്ധ്യായം
പുരുഷേ ഹ വാ അയാമാദിതോ ഗര്‍ഭോ ഭവതി യദേതഭ്രേതഃ
സംസാരിയായ ജീവന് ആദ്യം പുരുഷനില്‍ രേതസ്സിന്റെ രൂപത്തില്‍ ഗര്‍ഭമായിത്തീരുന്നു.
അവിദ്യ, കാമം, കര്‍മ്മം, അഭിമാനം എന്നിവയോടുകൂടിയ ഈ സംസാരി യാഗം മുതലായവയെ ചെയ്ത് ചന്ദ്രലോകത്തെ പ്രാപിക്കുന്നു. കര്‍മ്മം ക്ഷയിക്കുമ്പോള്‍ മഴ മുതലായവയുടെ രൂപത്തില്‍ ഈ ലോകത്തില്‍ വരുന്നു. പിന്നീട് അത് അന്നമായി മാറുന്നു. അത് പുരുഷനായ അഗ്നിയില്‍ ഹോമിക്കുന്നതുപോലെയാണ്. പുരുഷനില്‍ രേതസ്സിന്റെ രൂപത്തില്‍ ആയിത്തീര്‍ന്ന് ഒന്നാമത്തെ ഗര്‍ഭമാകുന്നു. സംസാരിയായ ജീവന്റെ മനുഷ്യശരീരത്തിലെ പുനര്ജന്മത്തെപ്പറ്റിയാണ് പറഞ്ഞത്. ജീവാത്മാവ് സ്ഥാവരങ്ങളും ജംഗമങ്ങളുമായ വിവിധ പരിണാമ ഘട്ടങ്ങളിലൂടെ കടന്ന് മനുഷ്യശരീരം സ്വീകരിക്കുന്നു. ഒരിക്കല്‍ മനുഷ്യശരീരം കിട്ടിയ ജീവന് വിധിപ്രകാരം കര്‍മ്മങ്ങളനുഷ്ഠിച്ച് പുണ്യം നേടി ധൂമം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ചന്ദ്രലോകത്ത് എത്തുന്നു. കര്മ്മഫലക്ഷയം വരുമ്പോള്‍ വൃഷ്ടിയായി ഭൂമിയിലെത്തുന്നു. അത് പിന്നെ അന്നമാകുന്നു. കഴിക്കുന്നു. അന്നം ജീവന്റെ രേതസ്സായി മാറുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ അത് രസം, രക്തം, മാംസം, മേദസ്സ്, അസഥി, മജ്ജ, രേതസ്സ് (ശുക്ലം) എന്നിവയായിത്തീരുന്നു. രേതസ്സിനെ തേജസ്സ് എന്നും പറയാം. ശരീരമെടുക്കാനായി ജീവന് യാത്ര ചെയ്യുന്നതിനിടെ ആദ്യ വാസസ്ഥാനമാണ് ഇത്. അതിനാല്‍ അതിനെ ആത്മാവ് എന്നു പറയുന്നു.
തദേതത് സര്‍വേഭ്യോ/ങ്ഗേഭ്യസ്തേജഃ സംഭൂതമാത്മന്യേ
വാത്മാനം ബിഭര്‍ത്തി തദ്വദാസ്ത്രിയാം സിശ്ചത്യഥൈ നജ്ജന യതി തദസ്യ പ്രഥമം ജന്മ.
എല്ലാ അംഗങ്ങളില്‍ നിന്നും ഉണ്ടായതായ സാരവും തേജസ്സുമായ രേതസ്സ് ആത്മാവിനെ തന്നില്‍തന്നെ ധരിക്കുന്നു. എപ്പോള്‍ പുരുഷന് രേതസ്സിനെ സ്ത്രീയില്‍ അര്‍പ്പിക്കുന്നുവോ അപ്പോള്‍ അത് ജനിപ്പിക്കുക എന്നതായി. ഇത് സംസാരിയായ ജീവന്റെ ഒന്നാമത്തെ ജന്മമാണ്.
പുരുഷന് രേതസ്സായ ആത്മാവിനെ ഗര്‍ഭരൂപത്തില്‍ ശരീരത്തില്‍ ധരിക്കുന്നു. ഭാര്യയുമായുള്ള സംഗമ സമയത്ത് ആ രേതസ്സിനെ ഭാര്യയില്‍ സമര്‍പ്പിക്കുമ്പോള്‍ തന്നില്‍ ഉണ്ടായിരുന്ന ആത്മാവിനെ അയാള്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത്. അച്ഛനില്‍നിന്നും അമ്മയിലേക്കുള്ള ജീവന്റെ പകരലാണ് ഒന്നാമത്തെ ജന്മം.
അന്നമയമായ ശരീരത്തിലെ രസം തുടങ്ങിയ അവയവങ്ങളില്‍ നിന്നും ശരീരത്തിന്റെ സാരമായി രൂപപ്പെട്ടതാണ് രേതസ്സ്. ഇതിനെ സംഗമ വേളയില്‍ ഭാര്യയിലേക്ക് നിര്ഗമിപ്പിക്കുമ്പോള് ഒന്നാം ജന്മമായി. ആത്മസാക്ഷാത്കാരം കിട്ടുംവരെ അറിവില്ലായ്മയില്‍പ്പെട്ട് ഉഴലുന്ന ജീവന് വിവിധ ശരീരങ്ങള്‍ സ്വീകരിച്ച് സംസാരത്തില്‍ വട്ടം കറങ്ങുന്നു. ഈ ദേഹം വിട്ട് മറ്റൊന്നിനെ സ്വീകരിക്കുന്നു. തന്റെ കര്മ്മങ്ങള്ക്കുംആഗ്രഹങ്ങള്ക്കും അനുസരിച്ച് ദേഹമെടുക്കുന്നതാണ് ഈ അധ്യായത്തില്‍ പറയുന്നത്. ഇവയെല്ലാം പറയുന്നത് നിസ്സാരതയെ കാണിക്കാനാണ്. ആത്മജ്ഞാനമാണ് വേണ്ടത്. ബാക്കി പറയുന്നതെല്ലാം അര്‍ത്ഥവാദമാണ്. നമുക്ക് വിവേക വൈരാഗ്യങ്ങളെ വേണ്ടവിധത്തില്‍ വളര്‍ത്തുന്നതിനുവേണ്ടിയാണ് സൃഷ്ടി പ്രക്രിയയെപ്പറ്റിയും പുനര്ജന്മത്തെപ്പറ്റിയും വിസ്തരിച്ചത്.
രേതോരൂപമായ ആത്മാവിനെ പുരുഷന് ഭാര്യക്ക് കൊടുത്തു കഴിഞ്ഞതിനുശേഷം
തത് സ്ത്രീയാ ആത്മഭൂയം ഗച്ഛതി യഥാ സ്വമാഗം തഥാ
തസ്മാ ദേനാം ന ഹിനസ്തിം
ആ രേതസ്സ് സ്വന്തം അവയവം എന്നപോലെ സ്ത്രീയുടെ ആത്മഭാവത്തെ പ്രാപിക്കുന്നു. അതിനാല്‍ അവള്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാകുന്നില്ല.
പുരുഷനില്‍ നിന്നുള്ള വീര്യം സ്ത്രീയിലേക്ക് പകര്‍ന്ന് എത്തിയാല്‍ അത് അവരുടെ ശരീരത്തില്‍നിന്നും വേറെയല്ല എന്ന അവസ്ഥയെ പ്രാപിക്കുന്നു. അവരുടെ മറ്റ് അവയവങ്ങള്‍ പോലെ ഇതും കണക്കാക്കപ്പെടുന്നു. തന്നില്‍നിന്നും വേറെയല്ല എന്ന തോന്നല്‍ ഉറയ്ക്കും. അതുകൊണ്ടുതന്നെ ഗര്‍ഭം അമ്മയ്ക്ക് ഉപദ്രവമാകുകയില്ല. അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് ഗര്‍ഭം ഒരിക്കലും ഉപദ്രവമോ ഭാരമോ അല്ല. തന്റെ മറ്റ് അവയവങ്ങളെപ്പോലെ ഇതിനെയും കരുതും. തന്റെ ഭര്‍ത്താവിന്റെ ആത്മാവ് തന്നെയാണ് തന്നിലേക്ക് കടന്നുവരുന്നത് എന്നു മനസ്സിലാക്കി ആ ഗര്‍ഭത്തെ ശ്രദ്ധയോടെ പരിപാലിക്കും.
സാളസൈ്യ തമാത്മാനമത്രഗതം
ഭാവയതി സാഭാവയിത്രീ ഭാവയിതവ്യ ഭവതി.
ആ ഗര്‍ഭിണി തന്റെ വയറ്റിലുള്ള ആത്മാവിനെ നന്നായി പരിപാലനം ചെയ്യുന്നു. ഗര്‍ഭത്തെ വളര്‍ത്തുകയും രക്ഷിക്കുകയും ചെയ്യുന്ന അവള് രക്ഷിക്കപ്പെടേണ്ടവളാണ്.
തന്റെ ഭര്‍ത്താവിന്റെ ആത്മാവ് തന്നെയാണ് ഇപ്പോള്‍ തന്റെ ഉദരത്തില്‍ ഉള്ളതെന്നറിഞ്ഞ് ഗര്‍ഭിണിയായ സ്ത്രീ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് വിരുദ്ധമായ ഭക്ഷണം മുതലായവയെ ഒഴിവാക്കുകയും അനുകൂലമായവയെ മാത്രം സ്വീകരിക്കുകയും ചെയ്യുന്നു. ഗര്‍ഭത്തെ വേണ്ടപോലെ നോക്കുന്നത് ഭര്‍ത്താവിനെ പരിചരിക്കുന്നതുപോലെയാണ്. ഇങ്ങനെയുള്ള ഗര്‍ഭിണിയെ ഭര്‍ത്താവ് സംരക്ഷിക്കണം. ഇത് രണ്ടുപേരുടേയും പരസ്പരമുള്ള പരിചരണമാണ്. ഇതില്‍ വീഴ്ച വരുത്തരുതെന്ന് ശ്രുതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: