പശ്ചിമേഷ്യയില്‍ ഇന്ത്യയുടെ താല്പര്യങ്ങള് നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന സന്ദര്‍ശനങ്ങളാണ് യുഎഇ, ഒമാന്‍, പാലസ്റ്റീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രകള്‍. ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ചതിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്റെ മണ്ണില്‍ ആദ്യമായി കാലുകുത്തുന്നു എന്നൊരു പ്രത്യേകതയും മോദിയുടെ സന്ദര്‍ശനത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നു കാണാം. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനവും, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവും തുടര്‍ന്ന് പ്രധാനമന്ത്രി മോദി പാലസ്തീന് സന്ദര്‍ശിച്ചതും ഇന്ത്യയുടെ സ്വതന്ത്ര വിദേശനയവും നിര്‍ഭയത്വവും വിളിച്ചോതുന്നതായിരുന്നു.
എട്ടു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഒമാനില്‍ വിവിധ ജോലികളിലും ബിസിനസ്സുകളിലും ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് കോടിക്കണക്കിനു വിദേശ നാണ്യം ഭാരതത്തിന് നേടിത്തരുന്നു. 4.5 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യപാരത്തിനു പുറമേ, 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സഹകരണവും ഇരുരാജ്യങ്ങള്ക്കിടയിലുണ്ട്. ജിസിസി രാജ്യങ്ങളില്‍ സ്വതന്ത്ര വിദേശനയം പിന്തുടരുകയും പ്രതിരോധ സുരക്ഷാ രംഗത്ത് ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാന്‍. ഇരുരാജ്യങ്ങളുടെയും പ്രതിരോധ രംഗത്തെ സഹകരണത്തിനും, സമുദ്രയാത്രയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സഹകരണത്തിനും, സുരക്ഷാ രംഗത്തെ വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള വിവിധ കരാറുകള്‍ക്ക് 2016-ല്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ രൂപംകൊടുത്തിരുന്നു.
ഇന്ത്യ, ഇറാന്, ഒമാന്‍ ഉള്‍പ്പെടുന്ന സമുദ്രാന്തര വാതക പൈപ്പ് ലൈന്‍ പദ്ധതി വര്‍ഷങ്ങളായി ആലോചനയിലുള്ളതാണ്. ഇറാനില്‍ തുടങ്ങി ഒമാന്‍ വഴിയുള്ള പദ്ധതി കുറഞ്ഞ ചെലവില്‍ എല്‍എന്‍ജി ഇന്ത്യയിലേക്കെത്തിക്കുന്നതിനു സഹായകമാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ 31 മില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകം ഇറാനില്‍നിന്ന് ഒമാന്‍ കടലിടുക്കുവഴി ഒറ്റദിവസംകൊണ്ട് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കും.
മേഖലയിലെ വളരുന്ന ചൈനീസ് സ്വാധീനം ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് കടുത്ത വെല്ലുവിളിയാകുന്നുണ്ട്. ചൈനയും ഒമാനും തമ്മിലുള്ള വ്യാപാരം 23 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. ചൈനയുടെ ഒബിഒആര്‍ പദ്ധതിയില്‍ പങ്കുചേരാന്‍ ഒമാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. വളരുന്ന ചൈന-പാക്കിസ്ഥാന് സഹകരണവും മേഖലയിലെ ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ മേഖലയിലെ ചൈനീസ് ആധിപത്യ ശ്രമങ്ങള്‍ക്ക് ബദല്‍ സമീപനം ഒരുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.
2016 മുതല്‍ 2020 വരെ ഒമാന്‍ ഭരണകൂടം രൂപംകൊടുത്തിട്ടുള്ള പഞ്ചവത്സരപദ്ധതിയില്‍ എണ്ണയെ അമിതമായി ആശ്രയിക്കാതെയുള്ള വികസനത്തിന് ഊന്നല്‍ നല്‍കിയിരുന്നു. അതിനാല്‍ നിക്ഷേപം, അടിസ്ഥാനവികസന രംഗത്തെ നിക്ഷേപങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ഒമാന്‍ ഭരണകൂടത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ജിസിസി രാജ്യങ്ങള്‍ക്കു പുറത്ത് പശ്ചിമേഷ്യയിലെ ഇറാനുമായും ഇസ്രായേലുമായും ഇന്ത്യയ്ക്ക് വളരെ ശക്തമായ ബന്ധമാണുള്ളത്. മേഖലയിലെ ഇറാന്-സൗദി ശീതയുദ്ധത്തിന്റ ഭാഗമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇന്ത്യയെപ്പോലെയുള്ള ശക്തമായ രാജ്യത്തിന്റെ നിലപാടുകള്‍ക്ക് മുഖ്യസ്ഥാനമാണ് ലഭിക്കുന്നത്.
പരമ്പരാഗതമായി ജിസിസി രാജ്യങ്ങളുടെ പിന്തുണ പാക്കിസ്ഥാന് ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്ക കൈയൊഴിയുകയും, യെമനിലുള്പ്പെടെ സൗദി നേതൃത്വത്തിലുള്ള സൈനികനീക്കങ്ങളില്‍നിന്ന് പാക്കിസ്ഥാന് പിന്മാറുകയും, പഴയ നിലയില്‍നിന്നും ബന്ധം വഷളാവുകയും ചെയ്യുന്ന അവസ്ഥയില്‍ മേഖലയില്‍ ഇന്ത്യയുടെ ശക്തമായ സ്വാധീനം ഉറപ്പിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. മേഖലയിലെ ലക്ഷക്കണക്കിനുള്ള ഇന്ത്യന്‍ പ്രവാസികളുടെ സ്വാധീനവും ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിന്റെ ഭാഗമാണ് പാലസ്തീന് ജനതയുടെ മനുഷ്യാവകാശ സംരക്ഷണമെന്നത്. മറ്റൊരു രാജ്യത്തിന്റെയും ഭൂപ്രദേശങ്ങളോ വിഭവങ്ങളോ കയ്യടക്കുന്ന പാരമ്പര്യം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല, സഹിഷ്ണുതയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും മുഖ്യ സ്ഥാനം നല്കുന്ന ഇന്ത്യയ്ക്ക് പാലസ്തീന് ജനതയുടെ അവകാശസംരക്ഷണത്തിന്റെ ഭാഗമാകാതിരിക്കാനും സാധിക്കില്ല. പാലസ്റ്റീന്‍ ജനതയ്ക്ക് പിന്തുണകൊടുക്കുന്നതുകൊണ്ടുതന്നെ ഇന്ത്യ, ഇസ്രായേല്‍ വിരുദ്ധ നിലപാട് എടുക്കണമെന്ന് പറയുന്ന വാദത്തോട് യോജിക്കാന്‍ സാധിക്കില്ല. ഇസ്രായേലുമായുള്ള ബന്ധം ഇന്ത്യയുടെ ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുന്നവയാണ്. അതിനാല്‍ ഏകപക്ഷീയമായ പാലസ്തീന് നിലപാട് എടുത്താല്‍ അത് ഭാരതത്തിന്റെ പരമാധികാരം അടിയറവുവെയ്ക്കുന്നതിനു തുല്യമാകും.
ഇന്ത്യ, പാലസ്തീന് നല്‍കിവരുന്ന പിന്തുണ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ ബന്ധം ആവശ്യമുള്ള അഫ്ഗാനിസ്ഥാനെയും ഇറാനെയും മറ്റ് അറബ് രാജ്യങ്ങളെയും ഇന്ത്യയോട് കൂടുതല്‍ അടുപ്പിക്കുന്നതിനു സഹായകമാണ്. അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യ നടത്തിയിട്ടുണ്ട് പാക്കിസ്ഥാന്-ചൈന സഖ്യത്തിനെതിരായുള്ള തന്ത്രപ്രധാനമായ ബന്ധമാണ് അഫ്ഗാനിസ്ഥാനിലുടെ ഇന്ത്യ ലക്ഷ്യമിടുന്നത്. മധ്യേഷ്യയിലേക്കുള്ള കവാടം എന്ന നിലയ്ക്കും അഫ്ഗാനിസ്ഥാനുമായുള്ള ആഴത്തിലുള്ള ബന്ധം ഇന്ത്യയ്ക്ക് ഗുണംചെയ്യും. അമേരിക്കയുടെ പുതിയ അഫ്ഗാന് നയത്തില്‍ പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയെ കൂടുതല്‍ പങ്കാളിയാക്കിക്കൊണ്ടുള്ള സമീപനമാണ് എടുത്തിട്ടുള്ളത്.
ഇസ്ലാമിക രാജ്യമായ അഫ്ഗാനിസ്ഥാന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും അടുത്തു പ്രവര്‍ത്തിക്കുന്നതിനും പ്രധാനമന്ത്രി മോദിയുടെ പാലസ്തീന് സന്ദര്‍ശനം സഹായകമായി. ചൈന, അഫ്ഗാനിസ്ഥാനില്‍ സൈനികത്താവളം തുറക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഇത്തരം നീക്കങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്. പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ ശത്രുരാജ്യമായ ഇറാനും ഇന്ത്യയുമായുള്ള ബന്ധം വളരെ അടുത്തുവരുന്നു. ഇറാനിലെ ചബ്ബാര്‍ തുറമുഖം ഇന്ത്യയാണ് പണം മുടക്കി പണികഴിപ്പിക്കുന്നത്. മേഖലയിലെ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷാ താല്പര്യങ്ങള്ക്ക് ഏറെ പ്രയോജനകരമാണ് ഇറാനുമായുള്ള ബന്ധവും സ്വാധീനവും. മറ്റു അറബ് രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി ഇന്ത്യന്‍ രൂപയില്‍ത്തന്നെ എണ്ണ നല്കുന്ന രാജ്യംകൂടിയാണ് ഇറാന്. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍നിന്നാണ്. ഈ രാജ്യങ്ങളുമായി ശക്തമായ വ്യാപാര ബന്ധവും നിലനില്ക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യതാല്പര്യങ്ങള്ക്കാണ് പ്രാമുഖ്യം. മുസ്ലിം ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമെന്ന നിലയില്‍ കാലങ്ങളായി പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും, ഇസ്രായേലുമായി ബന്ധം തുടരുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ഘടകം മാത്രം പരിഗണിച്ച് ഇസ്രായേല്‍ വിരുദ്ധ നിലപാടോ പാലസ്തീന് അനുകൂല നിലപാടോ സ്വീകരിക്കേണ്ട ആവശ്യം ഇല്ല. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഭാരത സന്ദര്‍ശനത്തിനുശേഷം ഇസ്രായേല്‍ വിരുദ്ധ രാജ്യങ്ങളില്‍ പ്രധാനമന്ത്രി മോദി നടത്തിയ യാത്ര ഭാരതത്തിന്റെ വിദേശനയം സ്വതന്ത്രമാണെന്നും, അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന് അത് അടിയറവച്ചു എന്ന വാദത്തെ നിഷ്പ്രഭമാക്കുന്നതുമാണ്.
2014-നുശേഷം ഇന്ത്യ, ഇസ്രായേല്‍ പക്ഷത്തു ചേരുമെന്നും, പാലസ്തീന് വിരുദ്ധ നിലപാട് സ്വീകരിക്കുമെന്നും മുന്‍വിധി പുലര്‍ത്തിയവരുണ്ട്. എന്നാല്‍ ഈ കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ നല്ലരീതിയില്‍ തന്നെയാണ് പോയത്. 2014-ല്‍ പാലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസിന്റെ പ്രത്യേക പ്രതിനിധി ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. 2015-ല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാലസ്തീന് സന്ദര്‍ശിക്കുകയും 2016-ല്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പാലസ്തീന് സന്ദര്‍ശിക്കുകയും ചെയ്തു. ഇതാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പാലസ്തീന് സന്ദര്‍ശനത്തില്‍ എത്തിയത്. 2015-ല്‍ ഒന്‍പത് മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ പാലസ്തീന് നല്കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി നിരവധി സഹായങ്ങള്‍ നല്കിവരുന്നു. ഇസ്രായേല്‍-പാലസ്തീന് വിഷയത്തില്‍ പാലസ്തീനനുകൂലമായ നിലപാടുകളും എടുത്തുവരുന്നു. അങ്ങനെ നല്ല ബന്ധമാണ് പശ്ചിമേഷ്യയിലെ ഇരുധ്രുവത്തിലുമുള്ള രാജ്യങ്ങളുമായി ഇന്ത്യ പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇസ്ലാമാബാദില് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തോയ്ബ തലവനുമായ ഹാഫീസ് സയീദുമായി പാലസ്തീന് സ്ഥാനപതി വേദി പങ്കിട്ടതിനെത്തുടര്‍ന്ന് ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥാനപതിയെ പാലസ്തീന് തിരികെ വിളിച്ചത്.
വിദേശ ബന്ധങ്ങളിലൂടെയുള്ള നേട്ടങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മുസ്ലിം വോട്ട് ലഭിക്കുന്നതിന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ഇന്ത്യയിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഇസ്രായേലുമായി കൈകോര്‍ക്കുമ്പോള്‍ പ്രധാനമായും രാജ്യത്തിന്റെ സുരക്ഷാ മുന്‍കരുതലുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. അതിന്റെ ഗുണഫലം ഏതെങ്കിലും മതവിഭാഗത്തിനു മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ പൗരന്മാര്ക്കുമള്ളതാണ്. ഇവയൊക്കെ മറച്ചുവച്ചുകൊണ്ടുള്ള, പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കുകളും വിദേശ നിക്ഷേപങ്ങളും അവസരങ്ങളും കുറയ്ക്കാന്‍ മാത്രമേ ഉപകരിക്കൂ. ഏഷ്യയില്‍ ഇന്ത്യ-ഇസ്രായേല്‍ കൂട്ടുകെട്ട് ശക്തിപ്പെടുന്നതില്‍ ഏറ്റവും അസന്തുഷ്ടരാകുന്നത് ചൈനയും പാകിസ്ഥാനുമാണ്. അതിനെ തടയുകയെന്നതാണ് ഇരുരാജ്യങ്ങളുടെയും രാജ്യതാല്പര്യം. അതിനാല്‍ നെതന്യാഹുവിന്റെ സന്ദര്ശനത്തിനതിരെ ചിലര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ ചൈന-പാകിസ്ഥാന് രാജ്യങ്ങളുടെ താല്പര്യ സംരക്ഷണത്തിനു വേണ്ടിയായിരുന്നു എന്നുവേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: