പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് അത് കവര്‍ന്നെടുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം സംഭവങ്ങള്‍ പോലീസില്‍ മാത്രം ഒതുങ്ങുന്ന പ്രവണതയുമല്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണല്ലോ ഭക്ഷണസാധനം മോഷ്ടിച്ചു എന്നാരോപിച്ച് ഒരുകൂട്ടമാളുകള്‍ മധുവെന്ന പാവം വനവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്നത്. എന്തുകൊണ്ട് പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന കേരളീയ ജനത ഇതുപോലെയുള്ള നികൃഷ്ട സംഭവങ്ങള്‍ക്കു സാക്ഷികളാവേണ്ടി വരുന്നു. ആക്രമണവും കൊലപാതകവും എന്തുകൊണ്ട് കേരളത്തിലുള്ളവരുടെ മനോഭാവംമായി മാറുന്നു. ഉത്തരം ഒന്നേയുള്ളൂ, രാഷ്ട്രീയാതിപ്രസരം.
കേരളത്തിലെ കസ്റ്റഡി മരണങ്ങളുടെ ചരിത്രത്തിന് ഈച്ചരവാര്യരുടെ മകന് രാജനോളം പഴക്കമുണ്ട്. 1976 മാര്‍ച്ച് മൂന്നിനാണ് രാജന് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ആ അച്ഛന്റെ കണ്ണുനീര് തന്നെയല്ലേ ശ്രീജിത്തിന്റെ അച്ഛന് രാമകൃഷ്ണന്റെ കണ്ണിലൂടെയും ഒഴുകിയിറങ്ങിയത്.
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ദുരന്തം സൂചിപ്പിക്കുന്നത് പതിറ്റാണ്ടുകള്ക്കുമുന്പ് കേരളാ പോലീസില്‍ നിലനിന്നിരുന്ന രാഷ്ട്രീയാതിപ്രസരം ഇന്നും മാറ്റമില്ലാതെ നിലനില്ക്കുന്നു എന്നതല്ലേ. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ചട്ടുകമായി മാറുകയല്ലേ പൊതുസമൂഹത്തിനു സംരക്ഷണം നല്‍കേണ്ട നീതിപാലകര്‍. ആരാണ് ഇതിനു കാരണക്കാര്‍? എന്താണ് ഇതിനുള്ള പരിഹാരം? സമൂഹം ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ പോലീസ് സേനയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്ത് ഭരണം നടത്തുന്ന രാഷ്ട്രീയക്കാരല്ലേ പോലീസിന്റെ ഈ അധഃപതനത്തിന് ഉത്തരവാദികള്‍?
പ്രഗത്ഭരായ ധാരാളം ഉദേ്യാഗസ്ഥരുണ്ടായിട്ടും എന്തുകൊണ്ടാണ് കേരളാ പോലീസ് നികൃഷ്ടമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത്? കാരണം മറ്റൊന്നുമല്ല. ക്രിമിനലുകളും മാനസികാരോഗ്യമില്ലാത്തവരും സങ്കുചിത ചിന്താഗതിക്കാരും പോലീസ് സേനയില്‍ കടന്നുകൂടിയിട്ടുള്ളതാണ്. അധികാരികള്‍ ഇട്ടുതരുന്ന അപ്പക്കഷ്ണങ്ങള്‍ ഭക്ഷിച്ചു രാജനെന്ന വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയും മൂന്നാംമുറയുപയോഗിച്ച് നിഷ്കരുണം കൊല്ലുകയം ചെയ്ത അതേ മനോവൈകല്യമല്ലേ ശ്രീജിത്തെന്ന നിരപരാധിയേയും ഇല്ലായ്മ ചെയ്തവര്‍ക്കുള്ളത്? ശ്രീജിത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു, ഏതോ മൂര്‍ച്ചയില്ലാത്ത ആയുധമുപയോഗിച്ചു ഉദരത്തില്‍ ക്ഷതമേല്‍പിച്ചിരുന്നുവെന്ന്. ചെറുകുടലില്‍ മുറിവേറ്റു സുഷിരമുണ്ടായി. ഉദര സ്തരത്തിന് വീക്കം സംഭവിച്ചിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഹൃദയ പേശികള്‍ക്ക് ബലക്ഷയമുണ്ടായി. ഇവയൊക്കെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിച്ചിരുന്നു. കൊടിയ മര്‍ദ്ദനത്തിന്റെ ബാക്കിപത്രമാണിത്.
സ്വന്തമായി അന്വേഷണം നടത്താന്‍ കഴിവുള്ളപ്പോള്‍ എന്തിന് രാഷ്ട്രീയക്കാരുടെ ലിസ്റ്റനുസരിച്ചു പ്രതിപട്ടിക തയ്യാറാക്കാന്‍ പോലീസ് ശ്രമിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ കൂത്തരങ്ങായ കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന ഷുഹൈബ് വധവും സിബിഐക്കു കൊടുത്തപ്പോള്‍ നാണംകെട്ടത് പോലീസും സര്‍ക്കാരുമാണ്. പ്രതികള്‍ പകല്‍വെളിച്ചത്തില്‍ അഴിഞ്ഞാടിയപ്പോള്‍ സിപിഎം നല്കിയ ലിസ്റ്റ് പ്രതിപട്ടികയാക്കിയ കൃത്യവിലോപത്തിന്റെ ഫലമല്ലേ പോലീസ് സേനയെ നാണക്കേടിലേക്കു തള്ളിവിട്ടത്. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും പോലീസ് മേധാവികളും എന്തുകൊണ്ട് അനുഭവത്തില്‍നിന്ന് പാഠം പഠിക്കുന്നില്ല. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വിജിലന്‍സ് അന്വേഷണം നേരിടുന്ന പോലീസ് അസോസിയേഷന് ഭാരവാഹിയായ പ്രതിക്കൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി എന്ത് സന്ദേശമാണ് ആഭ്യന്തരവകുപ്പിനും പൊതുജനങ്ങള്‍ക്കും നല്‍കുന്നത്? ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി, എന്നനിലയിലേക്കല്ലേ കാര്യങ്ങള്‍ പോകുന്നത്.
പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പല പഠനങ്ങളും പദ്ധതികളും പരിഷ്കാരങ്ങളും കൊണ്ടുവന്നെങ്കിലും അവയൊന്നും പൂര്‍ണ്ണമായ ലക്ഷ്യം കൈവരിച്ചില്ല. അതിനുള്ള പ്രധാന കാരണം രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ്. ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തെങ്കില്‍ മാത്രമേ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂ. ജനമൈത്രി പോലീസ് എന്ന് എഴുതിവച്ചതുകൊണ്ടു കാര്യമില്ല. അച്ചടക്കമുള്ള സേനയായും, എന്നാല്‍ സാമൂഹിക ക്ഷേമവകുപ്പുപോലെ ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനയായും പോലീസ് സേന മാറണം. ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും പോലീസ് സേനയില്‍ അനുവദിക്കരുത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കനുസരിച്ചു മാനദണ്ഡങ്ങള്‍ മറികടന്നു തസ്തികകള്‍ നല്‍കുന്നതും, അനുകൂലിക്കാത്തവരെ ദ്രോഹിക്കുന്നതും രാഷ്ട്രീയക്കാര്‍ നിര്‍ത്തണം. പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിന്റെ പോലീസ് ഇടപെടലുകള്‍ ശക്തമായി നിര്‍ത്തലാക്കുകയും, പോലീസ് സേനയെ സ്വതന്ത്രമായ അന്വേഷണ ശൈലിയിലൂടെ മുന്നോട്ടുപോകാന്‍ അനുവദിക്കുകയും വേണം.
പോലീസുകാര്‍ക്ക് നിയമപഠനം സാധ്യമാക്കുന്നതോടൊപ്പം മനഃശാസ്ത്ര പഠനവും നിര്‍ബന്ധമാക്കണം. കേസന്വേഷണത്തിനും ചോദ്യംചെയ്യലിനും പല വികസിത രാജ്യങ്ങളിലും സ്വീകരിക്കുന്നതുപോലെയുള്ള ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണം. നിരന്തരമായി കുറ്റവാളികളുമായി ഇടപെടുന്നവരില്‍ ചിലരെങ്കിലും അവരുമായുള്ള ബന്ധം തുടരാറുണ്ട്. അത് പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സൃഷ്ടിക്കും. ഇതിനെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ സേനയ്ക്കുള്ളില്‍ത്തന്നെ അന്വേഷിക്കാനുള്ള സംഘങ്ങളെ നിയോഗിക്കണം. പോലീസ് എന്നത് ജനങ്ങളുടെ സേവകരാണെന്നുള്ള വിശ്വാസവും ബോധവും പോലീസിനും പൊതുജനങ്ങള്‍ക്കും ഉണ്ടാകണം. എല്ലാറ്റിനും ഉപരിയായി മനുഷ്യത്വം എന്ന വികാരം മനസ്സില്‍ സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: