കണ്ണൂര്‍: സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ തേടി ജില്ലാ സെക്രട്ടറി അവരുടെ വീടുകളില്‍ എത്തിയ സംഭവം പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നു. കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ വീടുകളില്‍ ചെന്ന് കണ്ട് അനുനയിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയത് പാര്‍ട്ടിക്കുളളിലെ അസാധാരണ നടപടിയായി. വയല്‍ക്കിളി സമരത്തിന് ജനസമ്മതി ദിനംപ്രതി ഏറി വരുന്നതും വയല്‍ക്കിളികള്‍ അടുത്ത മാസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു ലോംഗ് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനവുമാണ് ജില്ലാ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുടെ വീട് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.
കണ്ണൂരില്‍ എം.വി.രാഘവന് മുതലുള്ള മുതിര്‍ന്ന നേതാക്കളെ വരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെങ്കിലും ഇവരുമായി യാതൊരു വിധത്തിലുള്ള അനുരഞ്ജനത്തിനും പാര്‍ട്ടി തയ്യാറായിരുന്നില്ല. ഇവരെ ആക്രമിച്ചു നിശബ്ദരാക്കുകയെന്ന സമീപനമായിരുന്നു പാര്‍ട്ടി കൈക്കൊണ്ടിരുന്നത്. ഇതുവരെ പാര്‍ട്ടിക്ക് അനഭിമതരായി മാറിയവരോടെല്ലാം അസഹിഷ്ണുതാപരമായ നിലപാടായിരുന്നു പാര്‍ട്ടി കൈക്കൊണ്ടത്. ഇതിനെല്ലാം കടക വിരുദ്ധമായ നിലപാടാണ് വയല്‍ക്കിളികളുടെ കാര്യത്തില്‍ പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്.
വയല്‍ക്കിളികല്‍ നടത്തു സമരത്തിനു ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ലഭിച്ചിരുന്നു. മാത്രമല്ല, കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ മാര്‍ച്ചില്‍ സംഘാടകരെപ്പോലും അല്‍ഭുതപ്പെടുത്തുന്ന വിധത്തിലാണ് ജനപങ്കാളിത്തം ലഭിച്ചിരുന്നു. സംഘാടകര്‍ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം ആളുകള്‍ സമരത്തിനെത്തി. ഇത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
സമാനമായ രീതിയിലാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു മഹാരാഷ്ട്ര കര്‍ഷക സമരത്തിന്റെ മാതൃകയില്‍ ലോംഗ് മാര്‍ച്ചിനു വയല്‍ക്കിളികല്‍ തയ്യാറെടുക്കുന്നത്. കേരളത്തില്‍ ഹൈവേ വികസനത്തിന്റെ മുഴുവന്‍ ഇരകളേയും മാര്‍ച്ചില്‍ അണിനിരത്തുകയാണ് ലക്ഷ്യം. മെയ് മാസം പകുതിയോടെ മാര്‍ച്ച് നടത്താനാണ് ഉദ്ദേശിക്കുത്. ഇത്തരമൊരു മാര്‍ച്ച് നടാല്‍ മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ലക്ഷ്യമിട്ട പിണറായി സര്‍ക്കാരിനു വലിയ തിരിച്ചടിയാവുമെന്നും മന്ത്രിസഭാ വാര്‍ഷികം ലോംഗ് മാര്‍ച്ചില്‍ മുങ്ങിപ്പോവുമെന്നും ഇത് നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലടക്കം പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവും കൂടിയാണ് ജില്ലാ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന് പിന്നിലെന്ന് വ്യക്തമാണ്. വയല്‍ക്കിളികളെ കഴുകന്മാരായും വികസന വിരോധികളായും മാവോയിസ്റ്റുകളും തീവ്രവാദികളുമായുമൊക്കെ വിശേഷിപ്പിച്ചത് പാര്‍ട്ടി അണികളില്‍ കടുത്ത എതിര്‍പ്പിനു കാരണമായിട്ടുണ്ടെന്ന കണ്ടെത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഈ പരാമര്‍ശങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു.
അതേസമയം, സമരവുമായി മുന്നോട്ടു പോകുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീവാറ്റൂര്‍ ജന്മഭൂമിയോട് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം വയല്‍ സംരക്ഷണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സമരവുമായി മുന്നോട്ട് പോകാനുളള വയല്‍ക്കിളി കൂട്ടായ്മയുടെ തീരുമാനത്തിനു മുന്നില്‍ സിപിഎം നേതൃത്വം സ്വയം അപഹാസ്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: