പയ്യന്നൂര്‍: കോടതി ഒരുമിച്ച് ജീവിക്കാനനുവദിച്ച കമിതാക്കളെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. അക്രമി സംഘം കമിതാക്കള്‍ സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ത്തു. സാരമായി പരിക്കേറ്റ കമിതാക്കളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പഴയങ്ങാടിയിലെ വ്യവസായിയുടെ ബന്ധുവായ വിദ്യാര്‍ത്ഥിനി മാട്ടൂല്‍ സ്വദേശിയായ യുവാവിന്റെ കൂടെ വീടുവിട്ടിറങ്ങിയിരുന്നു. വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കാണിച്ച രക്ഷിതാക്കള്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് ദിവസം വയനാട്ടില്‍ കഴിഞ്ഞ കമിതാക്കള്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ ഹാജരാകുകയും തുടര്‍ന്ന് പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കോടതി യുവതിയെ യുവാവിന്റെ കൂടെ ജീവിക്കാന്‍ അനുവദിച്ച് ഉത്തരവിട്ടു. തുടര്‍ന്ന് പോലീസ് അകമ്പടിയില്‍ യുവാവിന്റെ വീട്ടിലേക്ക് മടങ്ങവെ പിലാത്തറക്ക് സമീപം വെച്ച് മറ്റൊരു വാഹനത്തില്‍ ആയുധങ്ങളുമായെത്തിയ ആറംഗ സംഘം ഇവരെ തടഞ്ഞുവെച്ച് അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: