പാനൂര്‍: വിദ്യാഭ്യാസ രംഗത്തെ ഇടതുപക്ഷ കടന്നുകയറ്റം മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്ന വിധത്തില്‍ വര്‍ദ്ധിച്ചു വരുന്നത് തടയപ്പെടേണ്ടതാണെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു. പാനൂര്‍ ബസ്റ്റാന്‍ഡില്‍ എന്‍ടിയു സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകര്‍ക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കുഴിമാടം ഒരുക്കിയും ആദരാഞ്ജലിയര്‍പ്പിച്ചും കസേര കത്തിച്ചും രംഗത്തു വരുന്നതിനു പിന്നില്‍ ഒരു ഇടതുപക്ഷ ഇടപ്പെടല്‍ ഉണ്ട്. ഇതു വിദ്യാഭ്യാസരംഗത്തെ മലീമസമാക്കുകയാണ്. ഗുരുശ്യഷ്യ ബന്ധമെന്ന പവിത്രത ഭാരതീയമാണ്. എന്നാല്‍ ഇടതുപക്ഷമെന്ന അഭാരതീയമായ കാഴ്ചപ്പാടില്‍ വിദ്യാര്‍ത്ഥികള്‍ വളര്‍ന്നു വരുന്നതോടെ തെറ്റുകളിലേക്ക് വഴിമാറപ്പെടുന്നു. അശാസ്ത്രീയമായ അഭിരുചി പരീക്ഷയില്‍ പരാജയപ്പെട്ടതിനു പാനൂരില്‍ ഒരു അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം ഖേദകരമാണ്. ഇത്തരം പരീക്ഷകള്‍ പുന:പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ഇനി ഒരു ജീവന് നഷ്ടപ്പെടുത്താന്‍ നാം അനുവദിക്കരുത്. വിദ്യാഭ്യാസ രംഗത്തെ വികലമായ തീരുമാനങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി എന്‍ടിയു ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കെപി.സഞ്ജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍കെ.നാണു മാസ്റ്റര്‍, കെ.കെ.വിനോദ്, മനോജ് മണ്ണേരി, എം.ടി.സുരേഷ്കുമാര്‍, സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, വിപി.സുരേന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കെപി.ജിഗീഷ് സ്വാഗതവും, കെ.സുവീണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: