തളിപ്പറമ്പ്: വയല്‍ക്കിളി നേതാവായ സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ഏതാനും ആഴ്ച മുമ്പ് നടന്ന അക്രമത്തില്‍ പങ്കാളിയെന്ന് പോലീസ് കണ്ടെത്തിയ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം. അക്രമത്തിന് പിന്നില്‍ തളിപ്പറമ്പിലെ പ്രാദേശിക എസ്എഫ്ഐ നേതാവാണെന്ന് തിരിച്ചറിഞ്ഞിട്ടും തളിപ്പറമ്പ് എസ്ഐ പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി മൊബൈല്‍ ഫോണ്‍ കോളുകളും തളിപ്പറമ്പിലെ നിരവധി നിരീക്ഷണ ക്യാമറകളും പരിശോധിച്ചതില്‍ നിന്നും എസ്എഫ്ഐ നേതാവ് അക്രമത്തില്‍ പങ്കാളിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഇയാളെ പ്രതിയാക്കുകയോ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് ആരോപണം. എസ്എഫ്ഐ നേതാവ് തൃച്ഛംബരത്ത് നിന്ന് ബൈക്കില്‍ കീഴാറ്റൂരിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും സിസി ടിവി ക്യാമറയില്‍ വ്യക്തമായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുമെന്ന ഘട്ടത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് അറസ്റ്റ് ഒഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാനുളള സിപിഎം ശ്രമം അന്വേഷിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: