തളിപ്പറമ്പ്: ‘എന്തിന് തങ്ങളെ പുറത്താക്കിയെന്നാദ്യം പറയൂ, എന്നിട്ടാവാം തിരിച്ചു വരവ് ‘സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദ്യമുന്നയിച്ച് വയല്‍ക്കിളി പ്രവര്‍ത്തകര്‍. കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം പാര്‍ട്ടി അംഗമായിരുന്ന പി.ബാലകൃഷ്ണനാണ് അനുനയിപ്പിക്കാന്‍ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെയുളള നേതാക്കളോട് ഈ ചോദ്യം ഉന്നയിച്ചത്. പതിനാലാം വയസ്സില്‍ ചെങ്കൊടി പിടിച്ച തന്നെ 58-ാം വയസ്സില്‍ എന്തിന് പുറത്താക്കി. 17 വര്‍ഷക്കാലം പട്ടാളത്തില്‍ ജോലി ചെയ്ത സമയത്തൊഴികെ ഈ കൊടി നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും ബാലകൃഷ്ണന് പാര്‍ട്ടി നേതാക്കളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ബാലകൃഷ്ണനെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന് പി.ജയരാജന് മണിക്കൂറുകളോളം ഇയാളുടെ വീട്ടില്‍ തമ്പടിക്കുകയുണ്ടായി.
ബാലകൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ക്ക് ഉത്തരമുട്ടിയതായറിയുന്നു. എല്ലാം ദേശീപാത അധികൃതരാണ് ചെയ്തതെന്ന് പറഞ്ഞ നേതാക്കളോട് സര്‍വ്വേ കല്ലിട്ടത് പാര്‍ട്ടി പ്രവര്‍ത്തകരാണല്ലോ, ഇവര്‍ക്ക് എപ്പോഴാണ് ദേശീയപാത വിഭാഗത്തില്‍ ജോലി ലഭിച്ചതെന്ന ചോദ്യം ഉന്നയിച്ചതായും അറിയുന്നു. നാട് നശിപ്പിച്ചു കൊണ്ടുളള വികസനം അനുവദിക്കില്ല. ഇനിയും അതില്‍ മാറ്റമുണ്ടാകില്ല. നിങ്ങളെ പുറത്താക്കിയിട്ടില്ലെന്നും ജില്ലാ കമ്മിറ്റിക്ക് അപേക്ഷ തന്നാല്‍ തിരിച്ചെടുക്കാമെന്നും ബാലകൃഷ്ണനടക്കമുളള പുറത്താക്കപ്പെട്ട വയല്‍ക്കിളി പ്രവര്‍ത്തകരോട് നേതാക്കള്‍ പറഞ്ഞതായും അറിയുന്നു. അലൈന്റ്മെന്റ് മാറ്റാതെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് ഇയാള്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പ്രാദേശിക നേതാവായ ബൈജു അടക്കമുളളവരുടെ വീടുകളിലും ജയരാജന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസവും ജയരാജന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ 11 പേരില്‍ ഉള്‍പ്പെട്ട മറ്റുളളവരുടെ വീടുകളിലും നേതാക്കള്‍ സമവായത്തിനായി സന്ദര്‍ശനം നടത്തിയിരുന്നു. വയല്‍ക്കിളി പ്രവര്‍ത്തകരെ സിപിഎം നേതാക്കളും പൊതുമരാമത്ത് മന്ത്രിയും ഉള്‍പ്പെടെ അതിനിന്ദ്യമായ രീതിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി അധിക്ഷേപിച്ച് വരികയായിരുന്നു. വയല്‍ക്കിളികളല്ല കഴുകന്മാരാണെന്നും തീവ്രവാദികളെന്നും എരണ്ടപ്പക്ഷികളെന്നും മറ്റും വിളിച്ച് ആക്ഷേപിച്ചിരുന്നു. പുറത്താക്കിയവരുടെ വീടുകള്‍ സന്ദര്‍ശിച്ച നേതാക്കളോട് തീവ്രവാദികളുടെ വീടുകളില്‍ നിന്നെങ്ങനെ ചായ കുടിക്കും തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നതായുളള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
വയല്‍ ഏറ്റെടുത്ത് ബൈപ്പാസ് റോഡ് നിര്‍മ്മിക്കാനും ഇതിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പുറത്താക്കിയും ഇല്ലാതാക്കാനുമുളള നീക്കത്തിനെതിരെ കീഴാറ്റൂര്‍ ഗ്രാമം ഒന്നാകെ എതിരായി എന്ന തിരിച്ചറിവാണ് പുതിയ നീക്കങ്ങളുമായി നേതാക്കള്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്കെതിരെ പുറത്താക്കിയവരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ പാര്‍ട്ടി ശക്തമായ പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: