കഴിഞ്ഞ ദിവസം (9.4.18) ഹര്‍ത്താലായിരുന്നത്രെ. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം പട്ടികജാതി, വര്‍ഗ്ഗ സംഘടനകള്‍ ഒന്നുചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
പോലീസ് സംരക്ഷണത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുമെന്ന് കോര്പ്പറേഷന് അധികൃതര്‍ മൊഴിഞ്ഞു. പരീക്ഷകള്‍ മാറ്റില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതരും മൊഴിഞ്ഞു. സ്വകാര്യബസ്സുകള്‍ ഓടിക്കുമെന്ന് ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി പത്രസമ്മേളനം വിളിച്ച് പറഞ്ഞു. ലോറികള്‍ ഓടിക്കുമെന്ന് അവരുടെ അസോസിയേഷനും ഉറക്കെപ്പറഞ്ഞു. കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയേഷന് കട്ടായം പറഞ്ഞു.
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത് രണ്ടേ രണ്ട് സംഘടനകള്‍ മാത്രമാണ്. യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും. വടക്കന്‍ ജില്ലകളില്‍ യൂത്ത്ലീഗും മധ്യ, തെക്കന്‍ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്സും ശക്തമാണെന്നതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നുതന്നെയായിരുന്നു നിഗമനം.
ഇനി ഹര്‍ത്താല്‍ ദിനത്തില്‍ കണ്ട കാഴ്ചകളൊന്ന് പരിശോധിക്കാം.
പോലീസ് പിന്തുണയില്ലാതെതന്നെ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടി. പലയിടങ്ങളിലും സ്വകാര്യബസ്സുകളും സര്‍വീസ് നടത്തി. ലോറികളും ഓട്ടോ അടക്കമുള്ള ടാക്സികളും യാതൊരു തടസവുമില്ലാതെ സര്‍വീസ് നടത്തി. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ക്രമപ്രകാരംതന്നെ നടന്നു. വ്യാപാരി വ്യവസായി അസോസിയേഷന്റെയും, സിപിഎം നേതൃത്വത്തിലുള്ള വ്യാപാര സംഘടനയുടെയും അംഗങ്ങളുടെ കടകള്‍ യഥാസമയം തുറക്കുകയും അടയ്ക്കുകയും ചെയ്തു. ദളിതര്‍ക്കുവേണ്ടി വാചകമടിക്കുന്ന എസ്ഡിപിഐ, പിഡിപി നേതാക്കളുടെ കടകള്‍ എന്നത്തേക്കാളും സജീവമായി കച്ചവടം പൊടിപൊടിച്ചത് പ്രത്യേകം ശ്രദ്ധിച്ചു.
കടകളാക്രമിക്കാനോ വാഹനങ്ങള്‍ തടയാനോ ഒരു യൂത്ത് കോണ്‍ഗ്രസ്സുകാരനേയോ യൂത്ത് ലീഗുകാരനേയോ മലപ്പുറം ജില്ലയില്‍പ്പോലും കണ്ടില്ല.
ഇത് പട്ടികജാതി, വര്‍ഗ്ഗ സംഘടനകള്‍ക്കുള്ള വ്യക്തമായ ചുവരെഴുത്താണ്. നിങ്ങളുടെ വ്യക്തിത്വമെന്തെന്നും, എവിടെയാണ് നിങ്ങളുടെ അസ്തിത്വമെന്നും തിരിച്ചറിയാനുള്ള ചുവരെഴുത്ത്. ആവശ്യം വുമ്പോഴെല്ലാം ദളിത് ന്യൂനപക്ഷ ഐക്യമെന്ന് കൊട്ടിഘോഷിക്കുന്നവര്‍, നിങ്ങള്‍ക്ക് ഒരാവശ്യം വന്നപ്പോള്‍ അതിനെ ശക്തമായെതിര്‍ത്ത് അവരുടെ തനിനിറം പുറത്തുകാണിക്കുകതന്നെ ചെയ്തു. ദളിത് ന്യൂനപക്ഷ ഐക്യമെന്ന ചൂണ്ട ചിലരുടെ തന്ത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ആ ചൂണ്ടയുടെ പിറകിലെ ചില കൈകള്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ചില കുറുക്കന്മാരാണെന്ന സത്യവും.
ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സ്വത്വം എവിടെയാണ് ചേര്‍ന്നുനില്‍ക്കുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഭാരതത്തിന്റെ മറുഭാഗങ്ങളില്‍ വന്ന മാറ്റം തിരിച്ചറിയുക. സവര്‍ണനെന്നും അവര്‍ണനെന്നും പറഞ്ഞ് തമ്മിലടിപ്പിക്കുന്ന കുറുക്കന്മാരെ ഇനിയും നിങ്ങള്‍ക്ക് തിരിച്ചറിയാനായില്ലെങ്കില്‍ ‘കഷ്ടം’ എന്നല്ലാതെ എന്തു പറയാന്‍?
രാമചന്ദ്രന് പാണ്ടിക്കാട്, മലപ്പുറം
സവര്‍ണ്ണമിത്ത്!
സവര്‍ണ്ണ നിര്‍മിതമിത്തായ തിരുമേനിയെന്നു തന്നെ വിളിക്കരുതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍കൂറിലോസ് തിരുമേനി.
തനിക്ക് പൂച്ചെണ്ടു വേണ്ട, പകരം തോര്‍ത്തുമുണ്ടു മതി എന്നു പറഞ്ഞിരുന്ന ഒരു മുഖ്യമന്ത്രി പണ്ടു കേരളത്തില്‍ ഉണ്ടായിരുന്നു.
ഇത്തരം നാട്യങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ കൊള്ളാമായിരുന്നു.
കെ.എ. സോളമന്
എസ്എല്‍ പുരം
തേലക്കാടിന് അഭിനന്ദനം; മാര്‍പാപ്പയ്ക്കും
കള്ളവും ചതിയും കോര്‍ത്തിണക്കി ഒരുമതമുണ്ടാക്കി അതുപയോഗിച്ച് അധിനിവേശം സമര്‍ത്ഥമായി നടത്തുകയും പാവപ്പെട്ട ജനങ്ങളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരുടെ പാരമ്പര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി സ്വര്‍ഗം കാണിച്ച് പ്രലോഭിപ്പിച്ചും നരകം പറഞ്ഞ് പേടിപ്പിച്ചും മതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചും മരക്കുരിശില്‍ തൂക്കിയിട്ട യേശുവിനെ കാണിച്ച് കാടും കായലും പുഴയും മലയും കടലും കയ്യേറി കുമിഞ്ഞുകൂടിയ സമ്പത്തിന്റെ ധാര്ഷ്ട്യത്തില് രാജ്യത്തെ ഭരണകൂടത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലു വിളിക്കുന്ന മലമേലദ്ധ്യക്ഷന്മാരുടെ ഇടയില്‍ നിന്നും വന്ന ഫാ. തേലക്കാട് തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല എന്ന് തുറന്നു സമ്മതിച്ചതിനെ അഭിനന്ദിക്കുന്നു.
അതേപോലെ, നരകം യാഥാര്‍ത്ഥ്യമല്ലെന്ന് മാര്‍പാപ്പ രണ്ടു ദിവസത്തിനു മുന്‍പ് സമ്മതിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് കവലകളില്‍ മനുഷ്യനെ തിളച്ച എണ്ണയിലിട്ട് വറുക്കുന്നതും ഈര്‍ച്ചവാളുകൊണ്ട് അറുക്കുന്നതുമായ പടങ്ങള്‍ ആലേഖനം ചെയ്ത മാപ്പുമായി സുവിശേഷം പ്രസംഗിക്കുന്നവരെ കാണാനിടവന്നിട്ടുണ്ട്. ക്രിസ്ത്യാനികളുടെ നരകംകണ്ട് ബാലമനസ്സ് പേടിച്ചരണ്ടുപോയ സന്ദര്‍ഭങ്ങളായിരുന്നു അത്.
ക്രിസ്തുമതത്തിന്റെ നിലനില്‍പ്പ് സ്വര്ഗനരക സങ്കല്പത്തിലൂന്നിയാണ്. നരകമില്ലെന്ന് മാര്‍പാപ്പ സമ്മതിച്ചതോടുകൂടി ഈ മതത്തിന്റെ പ്രസക്തി നഷ്ട പ്പെട്ടുകഴിഞ്ഞു. ഏതായാലും ക്രിസ്തുമതത്തിലെ പരമോന്നത നേതാവ് തുറന്നുസമ്മതിക്കാന്‍ തയ്യാറായതില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.
ഇങ്ങനെ ഓരോ മത നേതാക്കളും സമ്മതിക്കയാണെങ്കില്‍ മതത്തിന് പ്രസക്തിയില്ലാത്ത ഒരു ലോകം ഭാവിയിലുണ്ടാകും. അങ്ങനെയുള്ള ലോകത്തില്‍ മതമില്ലാത്തതുകൊണ്ട് സംഘര്‍ഷവും കുറവായിരിക്കും. അങ്ങനെയുള്ള, മതമില്ലാത്ത ലോകം ഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
രഘുമോഹന കുമാര്‍,
എളമക്കര, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: