ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് പാക്കിസ്ഥാന് ദേശീയ സഭാ സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിലെ തെഹ്രീക്-ഇ-ഇന്‍സാഫ് ചെയര്മാന് ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം.
ഫേസ്ബുക്കില്‍ ശിവന്റെ പടത്തില്‍ ഇമ്രാന് ഖാന്റെ തല മോര്‍ഫ് ചെയ്ത് ഇട്ടതാണ് വിവാദത്തിന് കാരണമായത്. ഈ ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ വൈറലായി. വിമര്‍ശനങ്ങളും ഉയര്‍ന്നു. വി ലവ് നവാസ് ഷെരീഫ്, ഷഹബാസ് ഷെരീഫ് ആന്‍ഡ്പി എംഎല് (എന്‍) ഗ്രൂപ്പാണ് ഈ പടം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമസഭാംഗമായ രമേഷ് ലാല്‍ സഭയില്‍ പടം ഉയര്‍ത്തി ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷി തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അനൗചിത്യമാണെന്ന് രമേശ് ലാല്‍ പറഞ്ഞു. ന്യൂനപക്ഷ നിയമസഭാംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ നേരിട്ട് നടപടിയെടുക്കുകയായിരുന്നു.
ഇത്തരം പോസ്റ്റുകളും വെറുപ്പുണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ വ്രണപ്പെടുത്തുന്നതാണ്. നാല്പത് ലക്ഷം ഹിന്ദുക്കളാണ് പാക്കിസ്ഥാനിലുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്ന് സ്പീക്കര്‍ കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: