ചെന്നൈ: യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലെ മരവിപ്പ് പ്രതിരോധ മേഖലയെയും മന്ദഗതിയിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവടന്തായിലില് ആരംഭിച്ച ഡിഫന്‍സ് എക്സ്പോ 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ പ്രതിരോധ മേഖല നിര്‍വീര്യമാക്കപ്പെട്ട അവസ്ഥയായിരുന്നു. അതൊരു പക്ഷേ അലസതയോ, സാമര്‍ത്ഥ്യമില്ലായ്മയോ അതുമല്ലെങ്കില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ ആയിരുന്നിരിക്കാം. അതൊന്നും ഇപ്പോഴില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല, ഇത് എന്‍ഡിഎ സര്‍ക്കാരിന്റെ ഉറപ്പാണ്.
മോദി പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്തെ പ്രശ്നങ്ങളെപ്പോലും ഇക്കാലയളവിലാണ് തീര്‍ത്തത്. സേനയ്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലുള്ള വിഷയങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും തീര്‍ക്കാമായിരുന്നു. എന്നാലതിന് പരിശ്രമിച്ചില്ല. യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തിലും അലംഭാവമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ 110 യുദ്ധവിമാനങ്ങളാണ് ഇന്ത്യ നിലവില്‍ വാങ്ങുന്നത്. ഇതിന്റെ എല്ലാ ഇടപാടുകളും സത്യസന്ധവും സുതാര്യവുമായിരിക്കും.
നേരത്തെ ഇന്നോവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിരോധ മേഖലയ്ക്കാവശ്യമായവ നിര്‍മ്മാണ വിഭാഗത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ആണിത്.
ഇത്തരത്തില്‍ രാജ്യമൊട്ടുക്ക് പ്രതിരോധ ഇന്നോവേഷന്‍ ഹബ്ബുകള്‍ സജ്ജമാക്കി ഇന്‍ക്യുബേഷനും അടിസ്ഥാന സൗകര്യങ്ങളും സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ പ്രതിരോധ മേഖലയ്ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ പ്രതിരോധ മേഖലയുടെ വികസനത്തിനായി സ്വകര്യപങ്കാളിത്ത പദ്ധതികളെയും സ്വഗതം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കരിങ്കൊടിയുമായി കാവേരിക്കാര്
അതേസമയം ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതറിഞ്ഞ് കാവേരി പ്രശ്നത്തിലെ പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. എംഡിഎംകെ നേതാവ് വൈകോയും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. വിവിധ പാര്‍ട്ടികളുടെ 1,650ഓളം വരുന്ന പ്രവര്‍ത്തകരാണ് കരിങ്കൊടിയും കറുത്ത ബലൂണുകളുമായി തടിച്ചു കൂടിയത്.
കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ ഒത്തു കൂടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: