ബ്രിട്ടണ്: സിറിയക്കെതിരെ സൈനിക നീക്കത്തിനു തയാറാണെന്നു ബ്രിട്ടനും ഫ്രാന്‍സും പ്രഖ്യാപിച്ചതോടെ റഷ്യയും നാറ്റോ രാജ്യങ്ങളും നേര്‍ക്കു നേര് വരുന്ന യുദ്ധത്തിന് കളമൊരുങ്ങുന്നു. സിറിയയിലെ ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനെ റഷ്യ പിന്തുണയ്ക്കുന്നു എന്ന കാരണം കൊണ്ടു തന്നെയാണ് ബ്രിട്ടന് നിലപാടു കടുപ്പിക്കുന്നത്. മുന്‍ ചാരനെ രാസവാതക പ്രയോഗത്തിലൂടെ കൊല്ലാന്‍ ശ്രമിച്ച ഘട്ടം മുതല്‍ റഷ്യക്കെതിരെ രൂക്ഷപ്രതികരണത്തിലാണ് ബ്രിട്ടന്.
സിറിയയിലെ ഡൗമയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ രാസവാതക പ്രയോഗത്തില്‍ കുട്ടികളുള്‍പ്പെടെ എഴുപതോളം പേര് കൊല്ലപ്പെട്ടതാണ് അമേരിക്കയേയും മറ്റു നാറ്റോ രാജ്യങ്ങളേയും ചൊടിപ്പിച്ചത്. എന്നാല്‍ സൈനിക നീക്കം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു റഷ്യ.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രിസഭായാഗം വിളിക്കാനൊരുങ്ങുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തേരേസ മേ. വേണ്ടി വന്നാല്‍ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ ആക്രമണത്തില്‍ പങ്കെടുക്കാന്‍ മേ തീരുമാനിച്ചേക്കുമെന്നും സൂചനയുണ്ട്.
ബാഷര്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണും പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ മറുപടി വേണം എന്നാണ് ഫ്രാന്‍സിന്റെ നിലപാട്. നടപടി എന്താണെന്ന് ഉടന്‍ പ്രഖ്യാപിക്കും, മക്രോണ്‍ പറഞ്ഞു.
റഷ്യയോടുള്ള അമേരിക്കയുടെ മൃദു സമീപനം മാറുകയാണെന്ന് നിയുക്ത സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പറഞ്ഞു. അമേരിക്ക ഭീഷണി ഉയര്‍ത്തുന്ന രാജ്യമായിത്തന്നെയാണ് റഷ്യയെ കാണുന്നതെന്നും മൈക്ക് പോംപിയോ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: