കാട്ടാക്കട: അഗസ്ത്യാര്‍കൂട വനമേഖലയില്‍ മരുന്ന് മാഫിയ പിടിമുറുക്കുന്നു. മഴക്കാടായ അഗസ്ത്യവനം ഉള്‍പ്പെടെയുള്ള വിവിധ വനമേഖലകളില്‍ നിന്ന് ഔഷധസസ്യങ്ങള്‍ ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘമാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ നിന്ന് വനവാസികളുടെയും ചില ഉദ്യോഗസ്ഥരുടെയും അറിവോടെയാണിത്.
യുനസ്കോ പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുള്ള അഗസ്ത്യവനത്തിലും വനാന്തരങ്ങളിലും അപൂര്‍മായി കണ്ടുവരുന്ന ആയുര്വേദസസ്യങ്ങളും പച്ചമരുന്നുകളുമാണ് കടത്തുന്നത്. ഇതിന് ഏജന്‍സികളുമുണ്ട്. ഈഞ്ച, വഴനപ്പൂ, പൊന്നാമ്പു, ചിത്തിരപ്പൂ, മരോട്ടിക്കുരു, നീരൊച്ചി, ഓരില, മൂവില, മുറിവില, കരിനൊച്ചി തുടങ്ങിയ സസ്യങ്ങളാണ് ശേഖരിക്കുന്നത്. വനത്തില്‍ നിന്നുള്ള ഗുണമേന്മയുള്ളതിനാല് തേനിനും ആളുകള്‍ എത്തുന്നുണ്ട്. കുന്തിരിക്കവും കോലരക്കും കണ്ടെത്താന്‍ സംഘങ്ങള്‍ കാട് അരിച്ചുപെറുക്കുകയാണ്. വനവാസികള്‍ക്ക് പണവും മദ്യവും നല്കി വന്‍ തോതില്‍ ഇവ ശേഖരിക്കുന്നതായും ആക്ഷേപമുണ്ട്.
ചില സ്ഥലങ്ങളില്‍ വനംസംരക്ഷണസമിതികള് വഴിയാണ് സസ്യങ്ങള്‍ കണ്ടെത്തുന്നത്. മുമ്പ് വനവാസികള്‍ ഉള്‍പ്പെടെയുള്ള വനംസംരക്ഷണസമിതികളും ഇഡിസികളും ശേഖരിക്കുന്ന സസ്യങ്ങള്‍ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഔഷധശാലകള്‍ക്ക് കൈമാറുന്ന പതിവ് ഉണ്ടായിരുന്നു. വന ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനു പ്രത്യേക സൊെസെറ്റികളും രൂപീകരിച്ചിരുന്നു. കാനനഭംഗി ആസ്വദിക്കാനെന്ന പേരില്‍ കാട് ചുറ്റുന്ന പല വിദേശികളുടെയും ലക്ഷ്യം ആയുര്‍വേദ ചെടികളും ഔഷധസസ്യങ്ങളുമാണ്. വിദേശരാജ്യങ്ങളില്‍ ഭാരതീയ പാരമ്പര്യ ചികിത്സയ്ക്ക് പ്രാധാന്യം വര്‍ധിച്ചതോടെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: