വത്തിക്കാന്‍ സിറ്റി: ചിലിയില്‍ പുരോഹിതന്റെ ലൈംഗിക ചുഷണത്തിനിരയായവരെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണത്തിന് ഇരയായവരെ റോമിലേക്ക് വിളിച്ചുവരുത്തി മാര്‍പ്പാപ്പ ക്ഷമയാചിക്കുകയും ചെയ്യും. സത്യസന്ധമായ വിവരങ്ങളുടെ അഭാവത്താല്‍ അവിടത്തെ സാഹചര്യം മനസ്സിലാക്കുന്നതില്‍ തനിക്ക് വീഴ്ചപറ്റിയെന്നും വരും ആഴ്ചകളില്‍ താന്‍ എതിര്‍ത്ത ഓരോ ഇരകളെയും നേരില്‍ കണ്ട് മാപ്പിരക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫെര്‍ണാന്‍ഡോ കരാദിമ എന്ന പുരോഹിതനെതിരെ ലൈംഗിക ചൂഷണക്കുറ്റമാരോപിച്ച ഇരകളുടെ പേരില്‍ അപകീര്‍ത്തി കേസെടുക്കണമെന്നും ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ അവര്‍ ഹാജരാക്കണമെന്നുമായിരുന്നു ചിലി സന്ദര്‍ശനത്തിനിടെയുള്ള മാര്‍പാപ്പയുടെ പ്രതികരണം.പുരോഹിതന് നിരപരാധിയാണെന്ന് തനിക്ക് തീര്‍ച്ചയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
മാര്‍പാപ്പയുടെ വാക്കുകള്‍ ആഗോളതലത്തില്‍ തന്നെ പ്രതിഷേധത്തിന് തിരികൊളുത്തിയതിനെ തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പിനെ അയച്ച് ചിലിയില്‍ അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: