തൃശൂര്‍: അഹിന്ദുക്കള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് നിലവിലുള്ള നിയമം അനുവദിക്കുന്നില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസ്.
ജാതി വേര്‍തിരിവില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കുമായി ക്ഷേത്ര പ്രവേശനം അനുവദിക്കുകയാണ് ക്ഷേത്രപ്രവേശന വിളംബര പ്രകാരം ചെയ്തത്. ഈ നിയമത്തില്‍ മാറ്റം വരുത്തണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതര മതസ്ഥരെ കൂടി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദേവസ്വം ഉദ്ദേശിക്കുന്നില്ല. യേശുദാസിനെ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അന്യമതസ്ഥര്‍ നിരവധിയുണ്ട്.
ഒരാള്‍ക്ക് മാത്രമായി നിയമമുണ്ടാക്കാന്‍ സാധിക്കില്ല. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് യേശുദാസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദുക്കള്‍ മാത്രം ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി. ഗോപിനാഥന്, എം. വിജയന്, ദേവസ്വം പ്രസിദ്ധീകരണ വിഭാഗം മാനേജര്‍ പ്രമോദ് കളരിക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: