തിരുവനന്തപുരം: ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ ഛിന്നഭിന്നമായ ഭാരതം സ്വപ്നം കാണുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഭാരതത്തിന്റെ അഖണ്ഡത തകര്‍ത്ത്, അരക്ഷിതാവസ്ഥ സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കി രാഷ്ട്രം ശിഥിലീകരിച്ച് കാണാനാഗ്രഹിക്കുന്ന ഛിദ്രശക്തികളാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.
പാര്‍ലമെന്റ് സ്തംഭിപ്പിച്ച് വികസനം അട്ടിമറിക്കുന്ന കോണ്‍ഗ്രസ് – സിപിഎം ജനാധിപത്യവിരുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി എംപിമാരായ വി. മുരളീധരനും സുരേഷ്ഗോപിയും സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണ്. ജനാധിപത്യവാദവും ജനാധിപത്യ വിരുദ്ധ വികാരവും തമ്മിലുള്ള ബലപരീക്ഷണമാണ് നടക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം ഉണ്ടാക്കിത്തീര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി പ്രതിപക്ഷകക്ഷികളെല്ലാം ഒരുമിക്കുകയാണ്. എല്ലാവര്ക്കും മോദിയെ താഴെയിറക്കണം.
ക്രമസമാധാനം ഏറ്റവും കൂടുതല്‍ തകര്‍ന്ന സംസ്ഥാനമായി കേരളം മാറി. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. കഴിഞ്ഞ 23 മാസംകൊണ്ട് 1,75,000 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കുമ്മനം പറഞ്ഞു.
ഒ.രാജഗോപാല്‍ എംഎല്‍എ, മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. വേലായുധന് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.പി. വാവ, രാധാമണി, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, കൃഷ്ണകുമാര്‍, സംസ്ഥാന വക്താക്കളായ എം.എസ്. കുമാര്‍, രഘുനാഥ്, അഡ്വ.ജെ.ആര്. പത്മകുമാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി, ആര്.എസ്. മണിയന്, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ – മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: