ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും വെങ്കലവും. പുരുഷന്മാരുടെ 74 കി.ഗ്രാം ഫ്രീസ്റ്റൈലില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്കുമാറും 57 കി.ഗ്രാം വിഭാഗത്തില്‍ രാഹുല്‍ അവാരെയുമാണ് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 53 കി.ഗ്രാമില്‍ ബബിത കുമാരി വെള്ളിയും 76 കി.ഗ്രാമില്‍ കിരണ്‍ ബിഷ്ണോയ് വെങ്കലവും നേടി.
ദക്ഷിണാഫ്രിക്കയുടെ ജൊഹാനസ് ബോത്തയെയാണു സുശീല്‍ തോല്‍പ്പിച്ചത്. 2014ലെ ഗ്ലാസ്ഗോഗെയിംസിലും ഈയിനത്തില്‍ സുശീലിനായിരുന്നു സ്വര്‍ണ്ണം. പ്രീ ക്വാര്‍ട്ടറില്‍ കാനഡയുടെ യെവന് ബെല്ഫോറിനെയും ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ബട്ടിനെയും സെമിയില്‍ ഓസ്ട്രേലിയയുടെ കോണര്‍ ഇവാന്‍സിനെയും മലര്‍ത്തിയടിച്ചാണ് സുശീല്‍ ഫൈനലിലേക്ക് എത്തിയത്. ഫൈനലിലും അനായാസമായിരുന്നു സുശീലിന്റെ ജയം.
57 കി.ഗ്രാമില്‍ ഫൈനലില്‍ കാനഡയുടെ സ്റ്റീവന്‍ തകാഹാഷിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ അവാരെ സ്വര്‍ണ്ണമണിഞ്ഞത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ ജോര്‍ജ് റാമിനെയും ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയുടെ തോമസ് സിസിഹ്നിയെയും സെമിയില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ബിലാലിനെയും രാഹുല്‍ പരാജയപ്പെടുത്തി. 2011ലെ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രാഹുല്‍ സ്വര്‍ണ്ണം നേടിയിരുന്നു.
വനിതാ വിഭാഗത്തില്‍ വെള്ളി നേടിയ ബബിത കുമാരി കാനഡയുടെ ഡയാന വിക്കറിനോട് പരാജയപ്പെട്ടു. 2014ലെ ഗെയിംസില്‍ ബബിതക്കായിരുന്നു സ്വര്‍ണ്ണം. 76 കിലോ വിഭാഗത്തില്‍ മൗറീഷ്യസ് താരത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ കിരണ്‍ ബിഷ്ണോയ് വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: