ഗോള്‍ഡ്കോസ്റ്റ്: അത്ലറ്റിക്സില് ഇന്ത്യക്ക് രണ്ട് മെഡല്‍. വനിതകളുടെ ഡിസ്ക്കസ് ത്രോയില്‍ സീമ പൂനിയ, നവ്ജീത് ധില്ലണ്‍ എന്നിവരാണ് മെഡല്‍ നേടിയത്.
60.41 മീറ്റര്‍ എറിഞ്ഞ് സീമ പൂനിയ വെള്ളി നേടിയപ്പോള്‍ 57.43 മീറ്റര്‍ എറിഞ്ഞ് നവ്ജീത് ധില്ലണ്‍ വെങ്കലം നേടി. 68.26 മീറ്റര്‍ എറിഞ്ഞ ഓസ്ട്രേലിയയുടെ ഡാനി സ്റ്റീവന്‍സ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി. 14 സ്വര്‍ണ്ണവും 7 വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്.
വനിതകളുടെ ലോങ്ജമ്പില്‍ നയന ജെയിംസും നീനയും മെഡല്‍ പട്ടികയില്‍ ഇടംനേടിയില്ല. 6.19മീറ്റര്‍ ചാടി നീന 10-ാമതും 6.14 മീറ്റര്‍ ചാടി നയന 12-ാമതുമാണ് ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ നടത്തിയ പ്രകടനം പോലും കാഴ്ചവെക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. കാനഡയുടെ ക്രിസ്റ്റബല്‍ നെറ്റി 6.84 മീറ്റര്‍ ചാടി സ്വര്‍ണ്ണവും 6.77 മീറ്റര്‍ ചാടി ഓസ്ട്രേലിയയുടെ ബ്രൂക്ക് സ്ട്രാറ്റണ് വെള്ളിയും 6.75 മീറ്ററില്‍ ഇംഗ്ലണ്ടിന്റെ സാറാ പ്രൊക്ടര്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ അര്‍പീന്ദര്‍ സിങും രാകേഷ് ബാബുവും ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 16.39 മീറ്റര്‍ ചാടിയ അര്‍പീന്ദര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമതായാണ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയില്‍ 15.98 മീറ്റര്‍ ചാടി അഞ്ചാമതായാണ് രാകേഷ് ബാബുവിന്റെ യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: