ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിങില്‍ ഒന്നാമത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങ് പട്ടികയിലാണ് ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് ഒന്നാം റാങ്കിലെത്തിയത്.
കമ്പ്യൂട്ടറൈസ്ഡ് റാങ്കിങ് സിസ്റ്റം നിലവിലില്ലാതിരുന്ന കാലത്ത് ഒന്നാം സ്ഥാനം നേടിയിട്ടുള്ള പ്രകാശ് പദുക്കോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് ഇരുപത്തിയഞ്ചുകാരനായ ശ്രീകാന്ത്. 2015-ല്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള് ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.
ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ടീം ഇനത്തിലെ സ്വര്ണ്ണനേട്ടമാണ് ശ്രീകാന്തിനെ ഒന്നാം റാങ്കിലെത്തിച്ചത്. സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്ണ്ണപ്രതീക്ഷയാണ് ശ്രീകാന്ത്. നേരത്തെ ഒന്നാമതായിരുന്ന ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്സെന്നിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീകാന്ത് റാങ്കിങ്ങിന്റെ നെറുകയിലെത്തിയത്. മിക്സഡ് ടീം വിഭാഗത്തില്‍ മലേഷ്യയെ 31നു കീഴടക്കി സ്വര്‍ണം ചൂടിയ ഇന്ത്യയുടെ നേട്ടത്തിനു പിന്നില്‍ നിര്‍ണായക പ്രകടനം നടത്തിയ ശ്രീകാന്തിന് 76,895 പോയിന്റുകളായി. 77,130 പോയിന്റുള്ള അക്സെല്‍സെനു പരുക്കുമൂലം മല്‍സരങ്ങള്‍ നഷ്ടമായതോടെ 1660 പോയിന്റുകളാണു കുറഞ്ഞത്.
2017-ല്‍ ഇന്തൊനേഷ്യ, ഓസ്ട്രേലിയ, ഡെന്മാര്ക്ക്, ഫ്രാന്‍സ് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ കഴിഞ്ഞ വര്‍ഷം ശ്രീകാന്ത് നേടിയിരുന്നു. ലോകത്തില്‍ നാല് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കോര്‍ട്ടിലെ മികച്ച പ്രകടനത്തിന് രാജ്യം പത്മശ്രീ, അര്‍ജുന പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: