തൃശൂര്‍: കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്സി കേരള ഐ ലീഗ് രണ്ടാം ഡിവിഷനില്‍ തകര്‍പ്പന്‍ ജയം നേടി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന എഫ്സി കേരള രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ച് വന്നു. രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചാണ് ഐ ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. ഇതോടെ നാലു വിജയവും ഒരു സമനിലയും കരസ്ഥമാക്കി എഫ്സി ലീഗില്‍ ഒന്നാമതാണ്.നൈജിരീയന്‍ താരം ബാല അല്ഹസന് താഹിര്‍, വി.ജി. ശ്രേയസ്, ഇ.എം. അഭിജിത്ത് എന്നിവരാണ് എഫ്സി കേരളയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സുരാജ് റാവത്താണ് രണ്ട് ഗോളുകളും നേടിയത്.
ബ്ലാസ്റ്റേഴ്സ് 23-ാം മിനുട്ടില്‍ എഫ്സിയെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്താണ് സൂരജ് പന്ത് വലയിലെത്തിച്ചത്. ഈ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പ് 28-ാം മിനുട്ടില്‍ എഫ്സി വലയില്‍ വീണ്ടും പന്തെത്തി. അനന്തുമുരളിയുടെ പാസ് സുരാജ് ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ച പോരാട്ടത്തിന് ഇറങ്ങിയ എഫ്.സിയെയാണ് കളത്തില്‍ കണ്ടത്. മികച്ച മുന്നേറ്റം കാഴ്ച്ച വച്ച ജിതിനെ 57-ാം മിനുട്ടില്‍ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ബാല അല്ഹസന് ഗോളാക്കി മാറ്റിയതോടെ എഫ്.സി മത്സരത്തിലേക്ക് തിരിച്ചു വന്നു. അഞ്ച് മിനിട്ടിനുള്ളില്‍ രണ്ടാം ഗോളും നേടി എഫ്സി സമനില പിടിച്ചു. ബോക്സിന് തൊട്ടടുത്ത് വച്ച് ലഭിച്ച പന്ത് മുന്നോട്ട് കേറി വന്ന ബ്ലാസ്റ്റേഴ്സ് ഗോളിയെ കബളിപ്പിച്ച് പകരക്കാരനായി ഇറങ്ങിയ ശ്രേയസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (2-2). മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് എഫ്സിയുടെ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ മൈതാനത്തിന്റെ ഇടതു വിങ്ങില്‍ ലഭിച്ച ഫ്രികിക്ക് ബാല അഭിജിത്ത് മനോഹരമായ ഹെഡറിലൂടെ വലയിലെത്തിച്ച് വിജയം സമ്മാനിക്കുകയായിരുന്നു. ജിതിന് മത്സരത്തിലെ മാന്‍ ഓഫ് മാച്ചായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: