മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനോട് 3-1ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിട്ടും റയല്‍ മാഡ്രിഡ് സെമിയിലെത്തി. ആദ്യപാദത്തില്‍ റയല്‍ 3-0ന് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയം നേടിയാണ് നിലവിലെ ജേതാക്കളായ റയല്‍ അവസാന നാലിലൊന്നായത്. സാന്റിയാഗോ ബെര്ണാബ്യൂവില് കളിയുടെ പരിക്ക് സമയത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ വിവാദ പെനാല്‍റ്റിയാണ് റയലിന് സെമിയിലേക്ക് സ്ഥാനം നേടിക്കൊടുത്തത്. 97-ാം മിനിറ്റിലായിരുന്നു ഈ വിവാദ പെനാല്‍റ്റിഗോള്‍. ഇതിനിടെ റഫറിയുമായി തര്‍ക്കിച്ച യുവെ ഗോള്‍കീപ്പര്‍ ബുഫണിനെ ചുവപ്പുകാര്‍ഡു കാട്ടി പുറത്താക്കുകയും ചെയ്തു. മരിയോ മാന്‍സുകിച്ച് (2), ബ്ലെയ്സ് മാറ്റിയൂഡി എന്നിവരാണ് യുവന്റസിന്റെ സ്കോറര്‍മാര്‍.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്‍തൂക്കം റയലിനായിരുന്നെങ്കിലും ക്രിസ്റ്റിയാനോക്കും കൂട്ടര്‍ക്കും മുന്നില്‍ ബുഫണ് വിലങ്ങുതടിയായി നിലയുറപ്പിച്ചു.കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ റയല്‍ വല കുലുക്കി യുവന്റസ് നയം വ്യക്തമാക്കി. വലതുവിങ്ങില്‍ മുന്‍ റയല്‍ താരം കൂടിയായ സമി ഖദീര ഉയര്‍ത്തിനല്‍കിയ ക്രോസിന് മാന്‍സുകിച്ച് തലവെക്കുമ്പോള്‍ മുന്നിലുണ്ടായിരുന്നത് ഗോളി കെയ്ലര് നവാസ് മാത്രം. മാന്‍സുകിച്ചിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ നവാസിനെ കീഴടക്കി വലയില്‍ കയറിയപ്പോള്‍ റയലിനായി ആര്ത്തുവിൡച്ച സ്റ്റേഡിയം നിശ്ശബ്ദമായി.
ഗോള്‍ മടക്കാന്‍ റയല്‍ ആക്രമണം കനപ്പിച്ചു. 10-ാം മിനിറ്റില്‍ ഗാരത് ബെയ്ലിന്റെ ഒരു ബാക്ഹീല്‍ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. മൂന്നു മിനിറ്റിനുള്ളില്‍ റൊണാള്‍ഡോയുടെ പാസ് ഇസ്കോ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
റയല്‍ സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ 37-ാം മിനിറ്റില്‍ യുവന്റസ് ലീഡ് ഉയര്‍ത്തി. ഇക്കുറിയും ലക്ഷ്യം കണ്ടത് മരിയോ മാന്‍സൂകിച്ച് തന്നെ. ഈ ഗോളിന് വഴിയൊരുക്കിയത് സ്വിസ് താരം സ്റ്റെഫാന്‍ ലിച്ച്സ്റ്റെയ്നര്‍. വലതുവിങ്ങില്‍ മാഴ്സലോയെ മറികടന്നെത്തിയ ക്രോസിന് തലവയ്ക്കാനായി ഉയര്‍ന്നുചാടിയ മാന്‍സൂക്കിച്ചിനൊപ്പം ഇക്കുറി റയല്‍ പ്രതിരോധത്തിലെ ഡാനി കാര്‍വജാലും ഉണ്ടായിരുന്നു. എന്നാല്‍, ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് മാന്‍സൂക്കിച്ച് തൊടുത്ത ഹെഡര്‍ ഒരിക്കല്‍ക്കൂടി നവാസിനെ കീഴടക്കി. സ്കോര്‍ 2-0. ഇടവേളയ്ക്ക് പിരിയുന്നതിന് മുന്‍പ് ഒരു ഗോള്‍ മടക്കാന്‍ റയലിന് അവസരം ലഭിച്ചെങ്കിലും ക്രോസ്ബാര്‍ വില്ലനായി. ടോണി ക്രൂസ് ഉയര്‍ത്തിവിട്ട പന്തില്‍ ഉയര്‍ന്നുചാടിയ റാഫേല്‍ വരാനെ തലവച്ചെങ്കിലും പന്ത് ക്രോസ് ബാറില്‍ത്തട്ടി പുറത്തേക്കുപോയി.
ഇടവേളയ്ക്കു തൊട്ടുപിന്നാലെ കാസിമിറോയെ പിന്‍വലിച്ച സിദാന് ലൂക്കാസ് വാസ്ക്വസിനെയും ഗരത് ബെയ്ലിനു പകരം മാര്‍ക്കോ അസന്‍സിയോയുമെത്തി. എന്നിട്ടും യുവ് പ്രതിരോധം ഭേദിക്കാനായില്ല. ഒടുവില്‍ 60-ാം മിനിറ്റില്‍ യുവെ മൂന്നാം ഗോളും നേടി. ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന്റെ വന്‍ പിഴവില്‍നിന്നായിരുന്നു ഈ ഗോള്‍. ബോക്സിനു വെളിയില്‍ വലതുവിങ്ങില്‍നിന്ന് കോസ്റ്റയുടെ ക്രോസ് ബോക്സില്‍ പറന്നിറങ്ങുമ്പോള്‍ നവാസ് കൃത്യസ്ഥാനത്തുണ്ടായിരുന്നു. ക്രോസിനു കണക്കാക്കി പാഞ്ഞെത്തിയ ഫ്രഞ്ച് താരം ബ്ലെയ്സ് മാറ്റിയൂഡിയെ കബളിപ്പിച്ച് നവാസ് പന്തു കൈക്കലാക്കിയെന്ന് കരുതിയെങ്കിലും പന്തു വഴുതി. കാത്തുനിന്ന മാറ്റിയൂഡിക്കു പിഴച്ചില്ല. പ്രതിരോധിക്കാനെത്തിയ വരാനെയെ കബളിപ്പിച്ച് പന്ത് വലയിലേക്ക്.
സ്കോര്‍ 3-0 (ഇരുപാദങ്ങളിലുമായി 3-3). ഇതോടെ ഒരു ഗോളകലെയായി ഇരു ടീമുകളുടെയും സെമി ബെര്‍ത്ത്. ഇതിനായി രണ്ട് ടീമുകളും ആഞ്ഞുപൊരുതിയെങ്കിലും 90 മിനിറ്റ് അവസാനിച്ചപ്പോഴും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ പരിക്ക് സമയത്തേക്ക് കളി നീണ്ടു. പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റിലായിരുന്നു നാടകീയ നീക്കങ്ങളും പെനാല്‍റ്റിയുമെല്ലാം. ബോക്സിനു പുറത്തുനിന്ന് ടോണി ക്രൂസിന്റെ വക റൊണാള്‍ഡോയെ ലക്ഷ്യമിട്ട് മികച്ചൊരു ക്രോസ്. ക്രിസ്റ്റിയാനോ ബോക്സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലൂകാസ് വാസ്ക്വസിന് മറിച്ചുനല്‍കി. എന്നാല്‍ വാസ്ക്വസ് പന്ത് കണക്ട് ചെയ്യുന്നതിന് മുന്‍പ് യുവെ താരം മെദ്ഹി ബെനാട്ടിയ പിന്നില്‍നിന്ന് ചവിട്ടിവീഴ്ത്തി. ഈ ഫൗളിന് റഫറി പെനാല്‍റ്റിയും അനുവദിച്ചു.കടുത്ത പ്രതിഷേധവുമായി യുവെ താരങ്ങള്‍ റഫറിയെ വളഞ്ഞെങ്കിലും ഫലമുണ്ടായില്ല. പെനാല്‍റ്റി നല്‍കിയതില്‍ പ്രതിഷേധം അതിരുവിട്ടതോടെ യുവന്റസ് ഗോള്‍കീപ്പര്‍ ബുഫണിനെ റഫറി ചുവപ്പുകാര്‍ഡ് പുറത്താക്കി. തൊട്ടുപിന്നാലെ ഹിഗ്വയിനെ പിന്‍വലിച്ച് ഷോയ്ചെക്ക് ഷെസ്നി ഗോള്‍കീപ്പറായി കളത്തില്‍. എന്നാല്‍ കിക്കെടുത്ത റൊണാള്‍ഡോക്ക് ലക്ഷ്യം തെറ്റിയില്ല. ബുള്ളറ്റ് വേഗത്തില്‍ പറന്ന റൊണാള്‍ഡോയുടെ ഷോട്ട് ഷെസ്നിക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തി. ഇതോടെ റയല്‍ തുടര്‍ച്ചയായ എട്ടാം തവണയും സെമിയില്‍ ഇടംനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: