പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പഴക്കടയില്‍ ചെറു സ്ഫോടനം. വാഴക്കുലയും ഓറഞ്ചും മറ്റും സംഭരിച്ചിരുന്ന മുറിയില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. കടയുടെ ഷട്ടര്‍ ഇളകിയതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും സന്നിധാനം പോലീസ് പറഞ്ഞു.
വാഴക്കുലയും ഓറഞ്ചും തണ്ണിമത്തനും മാങ്ങയുമെല്ലാം ശേഖരിച്ച് വച്ച് പഴുപ്പിക്കാനായി കാര്‍ബൈഡ് വിതറിയ ശേഷം ചന്ദനത്തിരിയും കത്തിച്ചുവച്ച് ഷട്ടര്‍ അടച്ച് ഒരു ദിവസം ഇട്ടിരുന്നാല്‍ അടുത്ത ദിവസത്തേക്ക് എല്ലാം ഒരുപോലെ പഴുത്ത് വില്പനയ്ക്ക് പാകമാകുമത്രേ. ഇത്തരത്തില്‍ വാഴക്കുലകളും ഓറഞ്ചടക്കമുള്ളവയും പഴുപ്പിക്കാന്‍ വച്ചിരുന്നതാണിവിടെയെന്നാണ് ലഭിക്കുന്ന വിവരം.
വായുസഞ്ചാരമില്ലാത്തവിധം കടമുറി അടച്ചിട്ടിരുന്നതിനാല്‍ കാര്‍ബൈഡ് വിതറിയതില്‍ നിന്നുള്ള വാതകമര്‍ദ്ദം അധികമായതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത് എന്ന് പറയുന്നു. സന്നിധാനത്ത് വടക്കേ നടയിലെ മീഡിയ സെന്ററിന്റെ താഴത്തെ നിലയിലുള്ള മുറിയിലാണ് സംഭവം. സന്നിധാനം പോലിസ് പ്രാഥമികപരിശോധന നടത്തി.
വാഴക്കുലയും ഓറഞ്ചും, മാങ്ങയുമടക്കമുള്ള ഫലവര്‍ഗ്ഗങ്ങള്‍ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് വിഷു ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സന്നിധാനത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി വെളിവാകുന്നത്. ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇതിലൂടെ വെളിപ്പെടുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: