ഹൈദരാബാദ്: ഉപ്പല്‍ സ്റ്റേഡിയത്തിലെ ട്വന്റി 20 ത്രില്ലറില്‍ ജയം സണ്‍റൈസേഴ്സ് ഹൈദരാബാദിന്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഹൈദരാബാദ് ജയം നേടിയത്.
148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറിയ ഹൈദരാബാദിനെ ഞെട്ടിച്ച് മുംബൈയുടെ പേസ് പട. അഞ്ച് വിക്കറ്റിന് 136 റണ്‍സെന്ന നിലയില്‍ നിന്നും 9 വിക്കറ്റിന് 137 റണ്‍സ് എന്ന സ്കോറിലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി.
18-ാം ഓവറിലെ 4-ാം പന്തില്‍ യൂസഫ് പത്താനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക് തുടക്കമിട്ടത് ജസ്പ്രീത് ബൂമ്ര. തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാനും പുറത്ത്.
സിദ്ധാര്‍ദ്ധ് കൗളിനേയും സന്ദീപ് ശര്‍മയേയും മുസ്തഫിസൂര്‍ റഹ്മാന് വീഴ്ത്തിയതോടെ ഉപ്പല്‍ സ്റ്റേഡിയം ഞെട്ടി.
അവസാന ഓവറില്‍ ബെന്‍ കട്ടിംഗിനെ പന്തേല്‍പ്പിച്ച രോഹിത് ശര്‍മയുടെ കണക്കുകൂട്ടല്‍ പിഴച്ചു. 11 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ദീപക് ഹൂഡ ആദ്യ പന്തില്‍ സിക്സര്‍ പറത്തി.
മൂന്ന് സിംഗിളുകള്‍. അവസാന പന്തില്‍ ഹൈദരാബാദിന് ജയം ഒരു റണ്‍സ് അകലെ. മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമിട്ട പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ സ്റ്റന്ലക് ഹൈദരാബാദിന് ജയം സമ്മാനിച്ചു. 45 റണ്‍സ് എടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സ് എടുത്ത്. 23 റണ്‍സ് വഴങ്ങി മുംബൈയ്ക്കായി മായങ്ക് മാര്‍ക്കണ്ടെ നാലു വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: