ഇസ്ലമാബാദ്: മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാക് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഭരണഘടനയിലെ ആര്‍്ട്ടിക്കിള്‍(1)(എഫ്) ഉപയോഗിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
ഇതേ നിയമപ്രകാരം തെഹരീഖ്-ഇ-ഇന്‍സാഫ് നേതാവ് ജഹാംഗീര്‍ തരീനെയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പാക് സുപ്രീംകോതി കഴിഞ്ഞ വര്‍ഷം വിലക്കിയിയിരുന്നു. പനാമ പേപ്പര്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട നവാസ് ഷെരീഫിന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിലക്ക് വരുന്നത്.
ചീഫ് ജസ്റ്റിസ് സാഹിബ് നിസാര്‍, ജസ്റ്റ്ിസുമാരായ ഷെയ്ഖ് അസ്മത് സയീദ്, ഉമര്‍ അത ബിന്ദാല്, ഇജ്ജാസുല് അഹ്സാന്, സജാദ് അലി ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനാധിപത്യപരമായ സംവിധാനത്തില്‍ ഇത്തരം തീര്‍പ്പുകള്‍ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സത്യസന്ധരും നീതിമാന്മാരും ആയിരിക്കണമെന്ന് ഭരണഘടനയെ മുന്‍നിര്‍ത്തി കോടതി നിരീക്ഷിച്ചു.
മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് പനാമ പേപ്പര്‍ വിവാദങ്ങളെ തുടര്‍ന്ന് അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 2017 ജൂലൈയില്‍ രാജിവെക്കുകയായിരുന്നു. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇത് ഗൂഢാലോനയുടെ ഭാഗമാണെന്നും നവാസ് ഷെരീഫ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: