ഇരിട്ടി: കീഴൂര്‍ മഹാദേവക്ഷേത്രം കുളക്കടവില്‍ ഇരിട്ടി പുഴയില്‍ വീണ് മുങ്ങിത്താണ യുവതിക്ക് 75 കാരി രക്ഷകയായി. കീഴൂരിലെ കോളങ്കട ലക്ഷ്മി അമ്മയാണ് കീഴൂരിലെ തന്നെ 37 കാരിയായ വീട്ടമ്മയുടെ രക്ഷകയായത്.
കീഴൂര്‍ മഹാദേവ ക്ഷേത്രം ഉത്സവം നടക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. ക്ഷേത്രത്തിനു സമീപമുള്ള പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ബാവലിപ്പുഴയുടെ കുളിക്കടവില്‍ വസ്ത്രം അലക്കാനും കുളിക്കാനുമായി എത്തിയതായിരുന്നു യുവതി. പുഴക്കടവില്‍ കെട്ടിയ ചെറിയ ചെങ്കല്ലുകൊണ്ടുള്ള പടവില്‍ നില്ക്കവേ പടവ് ഇടിഞ്ഞു വെള്ളത്തിലേക്ക് വീണ് മുങ്ങിത്താണ യുവതിയെ ഇതിനു സമീപം വസ്ത്രം അലക്കുകയായിരുന്ന ലക്ഷിയമ്മ വെള്ളത്തിലേക്ക് ചാടിയിറങ്ങി കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ചെറുപ്പം മുതലേ പുഴയില്‍ നീന്തിക്കളിച്ചു വളര്‍ന്ന ലക്ഷ്മിയമ്മയുടെ പ്രായാധിക്യം വകവെക്കാതെയുള്ള സമയോചിതമായ പ്രവര്‍ത്തനമാണ് ഒരു വിലപ്പെട്ട ജീവന് രക്ഷിച്ചത്. എന്നാല്‍ യുവതിക്ക് നീന്തല്‍ വശമില്ലായിരുന്നു. അതേസമയം അപകടസമയത്ത് ഏതാനും സ്ത്രീകളും മറ്റും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ ശരിയായ രീതിയില്‍ നീന്തല്‍ വശമില്ലാഞ്ഞതിനാല്‍ ഇടപെടാനായില്ല.
പ്രായാധിക്യം വകവെക്കാതെ ഒരു ജീവന് രക്ഷപ്പെടുത്തിയ ലക്ഷ്മിയമ്മയെ കീഴൂര്‍ മഹാദേവക്ഷേത്ര സമിതി അനുമോദിച്ചു. ക്ഷേത്രോത്സവത്തിനിടെ നടന്ന ചടങ്ങില്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ.ഭുവനദാസന്‍ വാഴുന്നവര്‍ സമിതിയുടെ ഉപഹാരം ലക്ഷിഅമ്മക്ക് കൈമാറി. ക്ഷേത്രസമിതി സിക്രട്ടറി കെ.ഇ.നാരായണന്, എം.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
അതേസമയം പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഈ ക്ഷേത്രക്കടവ് ഏറെ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി വേനല്‍കാലത്ത് നിറഞ്ഞു നില്ക്കുന്ന ജലാശയവും മഴക്കാലത്തു പദ്ധതിയുടെ ഷട്ടര്‍ തുറക്കുന്നതോടെ കുത്തിയൊഴുകുന്ന പുഴയുമാണ് ഇവിടുത്തെ സവിശേഷത. പഴശ്ശി ജലാശയം വന്നതോടെ ക്ഷേത്രക്കടവും ക്ഷേത്രത്തിന്റെ ഭൂമിയും ഇടിഞ്ഞു അപകടാവസ്ഥയിലാണ്. നിരവധി തവണ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങളും മറ്റും നല്‍കിയിരുന്നെങ്കിലും ക്ഷേത്രകടവും ഭൂമിയും സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഈ ഭാഗത്താണ് കഴിഞ്ഞ ദിവസം യുവതി അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: