രാഹുല്‍ ഗാന്ധി നേതൃത്വം നല്കുന്ന ‘പഞ്ചപാണ്ഡവ’ പക്ഷവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ‘കൗരവ’ പക്ഷവും തമ്മിലാണത്രെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കുരുക്ഷേത്ര യുദ്ധം അരങ്ങേറുക. ഇത് എ.കെ ആന്റണിയുടെ പ്രഖ്യാപനമാണ്. പക്ഷെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അതുവരെ ഇവിടെ നിലനില്‍ക്കണ്ടെ. ജന നന്മ ലക്ഷ്യമാക്കി നിയമനിര്‍മ്മാണ സഭയിലും ഭരണപക്ഷത്തിന് കടമയുണ്ട്, കടപ്പാടുണ്ട് സംശയമില്ല.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ നാല്‍പ്പതും അമ്പതും ലക്ഷം കോഴ കൈപ്പറ്റി നടത്തിയ അനധികൃത പ്രവേശനം അധികൃതമാക്കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ നിയമസഭയില്‍ പിന്തുണച്ചതിലൂടെ കോണ്‍ഗ്രസ് നാണം കെട്ടിരിക്കുന്നു. ഇതിനൊക്കെ നേതൃത്വം നല്കിയ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ആന്റണിക്കാകുമോ? ഇല്ല തന്നെ!
തെളിവ് സഹിതം തെറ്റ് ചൂണ്ടികാട്ടിയ വിഎം സുധീരനെയും, ബെന്നി ബെഹനാനെയും, വിടി ബല്‍റാമിനെയും ക്രൂശിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഓടി നടപ്പാണത്രെ. സിപിഎമ്മിനെതിരെ ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കിയതിനു പിന്നിലും നാറുന്ന പല കഥകളുമുണ്ട്.
സി.പി ഭാസ്കരന്,
കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: