ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ ബിജെപിക്കെതിരെ കരുതി വെച്ചിരുന്ന പ്രധാന പ്രചരണായുധത്തിന്റെ മുന നഷ്ടപ്പെട്ടു. കരിമുളയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില്‍ ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ നടത്തിയ കുപ്രചരണങ്ങള്‍ പൊളിഞ്ഞതിന്റെ ജാള്യതയില്‍ മുന്നണികള്‍.
ഈസ്റ്റര്‍ ദിനത്തില്‍ കരിമുളയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിക്കുനേരെ നടന്ന അക്രമമാണ് വഴിതിരിച്ചു വിട്ട് ബിജെപിക്കെതിരാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ആസൂത്രിതമായി ശ്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ്സിനോ സംഭവത്തില്‍ വര്‍ഗീയ പ്രശ്നങ്ങളോ ഇല്ലെന്ന് കാട്ടി പള്ളിവികാരി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതോടെ മുഖം രക്ഷിക്കാനാകാത്ത ഗതികേടിലാണ് ഇടതു-വലതു മുന്നണികള്‍.
ഭരണപക്ഷ നേതാക്കളുടെ ആവശ്യപ്പെട്ടതനുസരിച്ച് 153 എ പ്രകാരമാണ് പോലീസ് കേസെടുത്തത്. വര്‍ഗീയ കലാപമുണ്ടാക്കാന്‍ പള്ളി ആക്രമിച്ചു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്ന് ചൂണ്ടികാട്ടിയാണ് പള്ളിവികാരി കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.
താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് തന്റെ അന്വേഷണത്തിലും സാഹചര്യ തെളിവുകളിലും സംഭവവുമായി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും വര്‍ഗ്ഗീയ പ്രശ്നമുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമായി ഈ പുരോഹിതന് പറഞ്ഞിട്ടുണ്ട്.
അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്വം ബിജെപിക്ക് മേല്‍ കെട്ടിവെയ്ക്കാന്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയായിരുന്നു. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെയും പ്രസ്താവനകള്‍ വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്തുന്ന രീതിയിലായിരുന്നു. പള്ളി വികാരിയുടെ സത്യവാങ്മൂലത്തിലുടെ ഇടതുവലതു മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി എന്തും ചെയ്യുമെന്ന് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ബോധ്യപ്പെട്ടു.
മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള ക്രൈസ്തവ വോട്ടര്‍മാരെ ബിജെപി വിരുദ്ധരാക്കാന്‍ നടത്തിയ പ്രചാരണം ബുമറാങ് ആയി മാറിയതിന്റെ ജാള്യത്തിലാണ് ഇടതു-വലതു മുന്നണികള്‍. വര്‍ഗീയ കലാപത്തിന് കുപ്രചരണം നടത്തിയ ഇടതുവലതു മുന്നണി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ദേശിയ നിര്‍വാഹകസമിതി അംഗവും ചെങ്ങന്നൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പി.എസ് ശ്രീധരന്‍പിളള ആവശ്യപ്പെട്ടു.
ആസൂത്രിതമായി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഉന്നത നേതാക്കളും ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രിമാരും നടത്തിയ ശ്രമം നിയമവിരുദ്ധവും അപലപനീയവുമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ജനങ്ങളോടും ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനോടും പരസ്യമായി മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ഇടതുവലതു നേതാക്കള്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: