ഗോള്‍ഡ്കോസ്റ്റ്: ബാഗില്‍ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെ.ടി ഇര്ഫാന്, രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഇര്ഫാന് നടത്തത്തിലും രാകേഷ് ബാബു ട്രിപ്പിള്ജമ്പിലുമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നത്.
ഇര്‍ഫാന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മികച്ച പ്രകടനത്തോടെ രാഗേഷ് ബാബു ട്രിപ്പിള്‍ജമ്പ് ഫൈനലില്‍ കടന്നിരുന്നു. നാളെയാണ് ഫൈനല്‍. നടപടി നേരിട്ടതിനാല്‍ രാഗേഷിന് ഇനി ഗെയിംസില്‍ മത്സരിക്കാന്‍ കഴിയില്ല. നേരത്തെ, ഇന്ത്യയുടെ ബോക്സിംഗ് താരങ്ങളുടെ കൈയില്‍നിന്ന് സിറിഞ്ച് പിടികൂടിയിരുന്നെങ്കിലും ഇവര്‍ക്കു താക്കീത് നല്കി വിടുകയാണുണ്ടായത്.
‘നോ നീഡില്‍’ പോളിസി ലംഘിച്ചതിന്റെ ഭാഗമായി ഇവരെ പുറത്താക്കിയതായി ഗെയിംസ് അസോസിയേഷനാണ് അറിയിച്ചത്. എന്നാല്‍ സിറിഞ്ച് കണ്ടെത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമുള്ള നിലപാടിലാണ് താരങ്ങള്‍. അതേസമയം, താരങ്ങളുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞില്ല.
ഇരുവരെയും ഏറ്റവും അടുത്ത വിമാനത്തില്‍ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനോട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് പ്രിസിഡന്റ് ലൂയിസ് മാര്ട്ടിന് ആവശ്യപ്പെട്ടു. അക്രഡിറ്റേഷന് റദ്ദാക്കിയതിനാല്‍ ഇരുവര്‍ക്കും ഗെയിംസ് വില്ലേജില്‍ തുടരാന്‍ കഴിയില്ല.
അതേസമയം ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ). ഗെയിംസ് സംഘാടകരുടെ തീരുമാനത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വ്യക്തമാക്കി. പരിശോധനയില്‍ താരങ്ങള്‍ മരുന്ന് അടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അസോസിയേഷന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: