ന്യൂദല്‍ഹി: കാത്വ, ഉന്നാവ് പീഡനക്കേസുകളില്‍ കടുത്ത നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടുദിവസമായി രാജ്യം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിതന്നെ ഉണ്ടാകും. ഡോ. അംബേദ്കര്‍ ദേശീയ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. സാമൂഹ്യ മൂല്യങ്ങള്‍ പഠിപ്പിച്ച് വീടുകളില്‍ നിന്നുതന്നെ ഇതിനുള്ള മാറ്റങ്ങള്‍ക്ക് ശ്രമം തുടങ്ങണം. പെണ്‍കുട്ടി വീട്ടില്‍ വരാന്‍ വൈകിയാല്‍ നമ്മള് ചോദ്യങ്ങളുയര്‍ത്തും. എന്നാല്‍ ഒരു ആണ്‍കുട്ടി വീട്ടിലെത്താന്‍ വൈകിയാലും ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതാണ്. പെണ്‍കുട്ടികളെ ചോദ്യം ചെയ്യുകയല്ല വേണ്ടത്, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉന്നാവ്, കാത്വ സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് തീര്‍ച്ചയായും നീതി ലഭിക്കും. ഒരു കുറ്റവാളി പോലും രക്ഷപ്പെടില്ലെന്ന് ഉറപ്പ് നല്കുന്നു.
ജമ്മു കശ്മീരിലെ കാത്വയില്‍ നടന്ന പീഡന കേസില്‍ പിടിയിലായവരല്ല പ്രതികളെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് നടന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായ രണ്ട് ബിജെപി മന്ത്രിമാര്‍ ഇന്നലെ രാജിവെച്ചു. വ്യവസായ മന്ത്രി ചന്ദ്രപ്രകാശ് ഗംഗയും വനം മന്ത്രി ലാല്സിങുമാണ് രാജിവെച്ചത്. മുഖ്യമന്ത്രിയും ബിജെപിയും ഇവരുടെ രാജി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കാത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ പേരും ചിത്രങ്ങളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ദല്‍ഹി ഹൈക്കോടതി നടപടികള്‍ ആരംഭിച്ചു.
ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകവഴി ഗുരുതരമായ നിയമലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: