തിരുവല്ല: സിപിഎം നേതാവ് പ്രതിയായ പീഡനക്കേസിൽ ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമം . ഡിഎൻഎയ്ക്ക് ആൾമാറാട്ടം നടത്തിയാണ് അട്ടിമറി ശ്രമം നടന്നത്. പോലീസിന്റെ ഒത്താശയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്.
സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോൻ പ്രതിയായ പീഡനക്കേസിലെ ഡിഎൻഎ പരിശോധനയിലാണ് അട്ടിമറി ശ്രമം നടന്നത്. ഭർതൃമതിയായ യുവതിയുമായി സജിമോൻ ബന്ധം പുലർത്തിയിരുന്നു. ഇതേ തുടർന്ന് യുവതി ഗർഭിണിയായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സംഭവം ഭർത്താവും ബന്ധുക്കളും അറിഞ്ഞതോടെ സജിമോൻ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടി യുവതി പരാതി നൽകുകയായിരുന്നു.
ഇതേതുടർന്ന് സജി കഴിഞ്ഞ ഒക്ടോബറിൽ ഒളിവിൽ പോകുകയായിരുന്നു. സജിമോനെ സഹായിക്കുന്നതിനായി പാർട്ടി നേതൃത്വത്തിന്റെ ഇടപെടലുണ്ടായതിനാൽ തുടക്കത്തിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പിന്നീട് കേസിൽ മുൻകൂർ ജാമ്യം നേടിയ സജിമോൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. തുടർന്ന് പരാതികാരിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധനയ്ക്ക് നിർദേശം നൽകുകയായിരുന്നു. പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ ശേഷമാണ് ആൾമാറാട്ടം നടത്തൻ ശ്രമിച്ചത്.
ഡിഎൻഎ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയ യുവാവ് ലാബ് ടെക്നീഷ്യനോട് യഥാർഥ പേര് പറഞ്ഞതാണ് ആൾമാറാട്ടശ്രമം പുറത്ത് കൊണ്ടുവന്നത്. ഇതേതുടർന്ന് തട്ടിപ്പിന് കൂട്ടുനിന്ന് പോലീസ് ഉദ്യേഗസ്ഥനെതിരേ നടപടി സ്വീകരിക്കാൻ വകുപ്പ് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: