ആലപ്പുഴ: ഹൗസ് ബോട്ടുകളില്‍ പോലീസ് പരിശോധന, ബോട്ടുകളിലിരുന്ന് മദ്യപിച്ച മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു.
നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടില്‍ നിന്നും കായലില്‍ വീണ് ഏഴുവയസ്സുകാരന് മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. ഹൗസ് ബോട്ടിന്റെ ഉടമസ്ഥര്‍ക്ക് എതിരെയും പ്രോസിക്യൂഷന് നടപടി സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഹൗസ് ബോട്ടിലെ ജീവനക്കാര്‍ മദ്യപിച്ചാണ് ജോലിചെയ്യുന്നതെന്നും, സഞ്ചാരികളോട് അപമര്യാദയായി പെരുമാറുന്നു എന്നും മറ്റും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിനും ഉത്തരവ് നല്‍കിയിട്ടുണ്ട്.
കൂടാതെ പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും, ഹൗസ് ബോട്ടുമായി ബന്ധപ്പെട്ട എല്ലാ അസോസിയേഷനുകളുടെയും യോഗം 16ന് ചേരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: