കൊച്ചി: കമ്മ്യൂണിസ്റ്റുകൾക്കു മാത്രം ഡോ. അംബേദ്കറിന്റെ മഹത്വം അംഗീകരിക്കാൻ മടിയെന്ന് വിമർശനം. അഡ്വ. എ. ജയശങ്കർ ഫേസ് ബുക്കിൽ എഴുതുന്നു:
”ഇന്ത്യൻ രാഷ്ട്രീയത്തിലെ സംക്രമപുരുഷനായ ഡോ. ബിആർ അംബേദ്കറുടെ ജന്മദിനം പൊതുഅവധിയാക്കിയത് 1990ൽ വിപി സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്.
1993ലെ അംബേദ്കർ ജയന്തി ദിനത്തിലാണ് അബ്ദുൽ നാസർ മഅദനി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്. അധികാരം അവർണർക്ക് എന്നായിരുന്നു മുദ്രാവാക്യം.
1993ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി വലിയ മുന്നേറ്റം നടത്തി. അതോടെ, ദലിത് രാഷ്ട്രീയം രാജ്യത്തെ അവഗണിക്കാനാവാത്ത ശക്തിയായി.
കോൺഗ്രസും ബിജെപിയും വരെ അംബേദ്കറെ ആദരിക്കാനും അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടാനും തുടങ്ങി. കോൺഗ്രസ് കെആർ നാരായണനെയും ബിജെപി രാംനാഥ് കോവിന്ദിനെയും രാഷ്ട്രപതിയാക്കി ദലിത് സ്നേഹം തെളിയിച്ചു.
അംബേദ്കറുടെ മഹത്വം അംഗീകരിക്കാൻ വൈമനസ്യമുളള ഒരു കൂട്ടർ കമ്മ്യൂണിസ്റ്റുകാരാണ്. കാരണം, സഖാക്കൾക്കു ജാതിയില്ല, മതമില്ല. വിപ്ലവം നടന്നാൽ പിന്നെ സാമുദായിക ഉച്ചനീചത്വങ്ങൾ സ്വയം ഇല്ലാതാകും. അംബേദ്കറോ കാൻഷിറാമോ അല്ല കാൾമാർക്സാണ് സത്യം.
അടിക്കുറിപ്പ്: കണ്ണൂർ കാട്ടാമ്പള്ളിയിലെ സഖാക്കൾ അംബേദ്കർ ജയന്തി ആഘോഷിച്ചത് ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ വീട്ടുമുറ്റത്ത് ചത്തനായയെ കൊണ്ടുവന്നിട്ടിട്ടാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: