പൂക്കോട്(വയനാട്): വെറ്ററിനറി സര്വ്വകലാശാലയയുടെ വിവിധ കാമ്പസുകളിലെ ഗവേഷണ കേന്ദ്രങ്ങള്‍ നിര്‍ജീവം. ഗവേഷണത്തിനും ക്ഷീരകര്‍ഷകര്‍ക്ക് ആധുനിക വിവര സാങ്കേതികവിദ്യകള്‍ കൈമാറാനും തുടങ്ങിയ വൈല്‍ഡ് ലൈഫ് സ്റ്റഡി സെന്റര്‍, സ്കൂള്‍ ഫോര്‍ ബയോഎനര്‍ജി ആന്റ് ഫാം വേസ്റ്റ് മാനേജ്മെന്റ് എന്നിവയുടെ പ്രവര്‍ത്തനമാണ് മന്ദീഭവിച്ചത്.
ഇവയുടെ നിലനില്‍പ്പിനായി സര്‍വ്വകലാശാല മാസംതോറും വന്‍തുകയാണ് മുടക്കുന്നത്. വയനാട് പൂക്കോട് കാമ്പസ്സിലെ വൈല്‍ഡ് ലൈഫ് സെന്ററില്‍ എന്‍എബിഎല്‍ അംഗീകാരമുള്ള വൈല്‍ഡ് ലൈഫ് ഫോറന്‍സിക് ലബോറട്ടറി തുടങ്ങാന്‍ ലക്ഷക്കണക്കിന് രൂപ സര്‍വ്വകലാശാല ചെലവഴിച്ചിരുന്നു. എന്നാല്‍ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവരോടൊപ്പം അപേക്ഷിച്ച പൂക്കോട് കാമ്പസിലെ മറ്റു രണ്ടു വകുപ്പുകള്‍ അംഗീകാരം നേടുകയും ചെയ്തു.
ഫോറന്‍സിക് ലബോറട്ടറിക്കു അംഗീകാരം നേടിയിരുന്നെങ്കില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന മാംസം പരിശോധിക്കാനും കേസ് നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാനും സാധിക്കും. എന്നാല്‍ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടില്‍ ഒപ്പിടുന്ന ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നതിനാല്‍ ലബോറട്ടറിയുടെ വരവ് അന്നേ തടയുകയായിരുന്നു.
സ്കൂള്‍ ഫോര്‍ ബയോ എനര്‍ജി ആന്റ് ഫാം വേസ്റ്റ് മാനേജ്മന്റ് കേന്ദ്രം വാര്‍ത്തകളിലൂടെ നിലനില്‍ക്കുന്ന ഒരു സ്ഥാപനം മാത്രമാണ്. ഇവിടുത്തെ ഗവേഷകര്‍ നിരവധി സാങ്കേതിക വിദ്യകള്‍ കണ്ടുപിടിച്ചുവെന്ന് അവകാശപ്പെടുമ്പോളും അവയൊന്നുപോലും സ്വന്തം സര്‍വ്വകലാശാലയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. പശുക്കളെ കറക്കുന്നതിനുള്ള യന്ത്രം, ഇറച്ചിക്കോഴി അവശിഷ്ടങ്ങളില്‍ നിന്നുമുള്ള ബയോ ഡീസല്‍ ഉത്പാദനം, അടുക്കള മാലിന്യങ്ങളില്‍ നിന്നുള്ള ബയോ ഗ്യാസ് ഉത്പാദനം എന്നിവയാണ് കണ്ടുപിടുത്തങ്ങള്‍. പൂക്കോട് വെറ്ററിനറി കോളേജിലെ ഫാമുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഈ മില്‍ക്കിങ് മെഷീന് ഉപയോഗിച്ച് ഇതുവരെ പാല് കറന്നെടുത്തിട്ടില്ല. മെഷീന് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് കാണിച്ചുകൊടുക്കുക മാത്രമാണ് ഗവേഷകര്‍ ചെയ്യുന്നത്.
വയനാട്ടിലെ കോഴിയിറച്ചി മാലിന്യങ്ങള്‍ മുഴുവനായി ഉപയോഗിച്ചാലും തികയാത്ത നിലയിലാണ് ബയോ ഡീസല്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നിയ മുന്‍ ഫാം മേധാവി മതിയായ പരീക്ഷണങ്ങളും അനുമതികളും കൂടാതെ സര്‍വ്വകലാശാല വാഹനങ്ങളില്‍ ഈ ഡീസല്‍ ഉപയോഗിക്കുന്നത് വിലക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അനുമതി നല്കി.
ഇറച്ചിക്കോഴി മാലിന്യത്തില്‍ നിന്ന് ഉത്പാദിപ്പിച്ച ഡീസല്‍ കൊണ്ട് ഓടിയ ഫാമിലെ ജീപ്പ് ഇപ്പോള്‍ എഞ്ചിന് തകരാറിലായി കട്ടപ്പുറത്താണ്. ബയോഗ്യാസ് ഉത്പാദനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നാടിനോ നാട്ടുകാര്‍ക്കോ സ്വന്തം സ്ഥാപനത്തിനോ യാതൊരു നേട്ടവും ഉണ്ടാക്കാത്ത പദ്ധതികളായി ഇവ മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: