മലയാള സിനിമ ചരിത്രപരമായ ദൗത്യം നിറവേറ്റുകയാണ്. പി.ഭാസ്കരന്-രാമുകാര്യാട്ട് കൂട്ടുകെട്ടിലുണ്ടായ ‘നീലക്കുയില്‍’ മുതല്‍ തുടങ്ങിയ ആ ദൗത്യ നിര്‍വ്വഹണം ഇന്നിപ്പോള്‍ ജയരാജിന്റെ ‘ഭയാനകം’ വരെ എത്തി നില്ക്കുന്നു. ഇടക്കാലത്ത് ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അത്ര തിളക്കം ഉണ്ടായിരുന്നില്ല. ദേശീയ പുരസ്കാരത്തിന്റെ പട്ടികയിലേക്ക് മലയാളത്തിന്റെ പേരുകടന്നുവരാത്ത വര്‍ഷങ്ങള്‍ ഏറെയുണ്ടായി. നല്ല സിനിമകളുണ്ടായില്ല എന്നതു തന്നെയായിരുന്നു കാരണം. ഒരു കാലത്ത് ലോക സിനിമ, ഇന്ത്യന്‍ സിനിമയെ അറിഞ്ഞിരുന്നത് മലയാളത്തിലൂടെയായിരുന്നു. രാമുകാര്യാട്ടും കെ.എസ്.സേതുമാധവനും ജി.അരവിന്ദനും പദ്മരാജനും ഭരതനും അടൂര്ഗോപാലകൃഷ്ണനുമൊക്കയായിരുന്നു അതിന് കാരണക്കാര്‍. ഇന്നിപ്പോള്‍ ആ ശ്രേണിയിലേക്ക് ജയരാജും ദിലീഷ്പോത്തനുമൊക്കെ കടന്നുവരുന്നു. ഇടവേളയിലെ മാന്ദ്യത്തില്‍ നിന്ന് മലയാള സിനിമ കരകയറുകയാണെന്ന് ഉറപ്പിച്ചുപറയാവുന്നതരത്തില് സന്തോഷദായകമാണ് ഇത്തവണത്തെ ദേശീയ പുരസ്കാരപ്രഖ്യാപനം.
1954ലാണ് ‘നീലക്കുയില്‍’ ദേശീയ പുരസ്കാരവും രാഷ്ട്രപതിയുടെ വെള്ളിമെഡലും നേടുന്നത്. പൂര്‍ണ്ണമായും മലയാളിത്തമുള്ള സിനിമ എന്നതായിരുന്നു നീലക്കുയിലിന്റെ പ്രത്യേകത. മലയാളത്തിലെ ആദ്യത്തെ ന്യൂജനറേഷന് ചലച്ചിത്രമായിട്ടാണ് നീലക്കുയിലിനെ ആധുനിക നിരൂപകര്‍ വാഴ്ത്തുന്നത്. അമ്പതുകളിലെ ഒരുസംഘം ‘ന്യൂജനറേഷന് പയ്യന്മാര്’ ഒരു ലക്ഷം രൂപ മുതല്‍മുടക്കുമായി ഒരു സിനിമ പിടിക്കുകയും അതിന് നീലക്കുയിലെന്ന് പേരിടുകയുമായിരുന്നു. 1965ല്‍ ചെമ്മീനും 1972ല്‍ സ്വയംവരവും 1973ല്‍ നിര്‍മ്മാല്യവും ദേശീയതലത്തില്‍ ആദരിക്കപ്പെടുകയും രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കുകയും ചെയ്തു. 1967ല്‍ സാമൂഹ്യപ്രശസ്തിയുള്ള ചിത്രമെന്ന നിലയില്‍ ഇരുട്ടിന്റെ ആത്മാവും 1968ല്‍ തുലാഭാരവും വെള്ളിമെഡല്‍ നേടി. 1980ലാണ് എംടിയുടെ തിരക്കഥയില്‍ കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത ഓപ്പോള് പുറത്തുവരുന്നത്. ബാലന് കെ. നായര്‍ നായകവേഷത്തിലെത്തിയ ഓപ്പോള് മികച്ച നടനുള്‍പ്പടെ ഒട്ടേറെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
18 ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പുരസ്കാരങ്ങളുടെ പ്രവാഹമാണ് അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമകള്‍ നേടിയിട്ടുള്ളത്. അടൂരിന്റെ സിനിമ മലയാളമാണ് സംസാരിക്കുന്നത് എന്നത് ലോകത്തെങ്ങുമുള്ള മലയാളിക്ക് അഭിമാനിക്കാന്‍ വകനല്കുന്നതായി. 1972ല്‍ പുറത്തുവന്ന സ്വയംവരം മുതല്‍ 2008ലെ ഒരുപെണ്ണും രണ്ടാണും വരെയുള്ള ചിത്രങ്ങള്‍ കേരളീയ സമൂഹത്തിന്റെ സാംസ്കാരികവും പാരമ്പര്യപരവുമായ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു.
ജി. അരവിന്ദന്റെ ഉത്തരായനം മുതല്‍ ചിദംബരം വരെയുള്ള ചലച്ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ഏഴ് ദേശീയ പുരസ്കാരങ്ങളും 18 സംസ്ഥാന പുരസ്കാരങ്ങളുമാണ് അരവിന്ദന്റെ സിനിമകള്‍ കരസ്ഥമാക്കിയത്. കബനീനദി ചുവന്നപ്പോള്‍ എന്ന ഒറ്റ സിനിമയാല്‍ മലയാളിയുടെ ആസ്വാദന നിലവാരത്തെയാകെ മാറ്റിമറിക്കാന്‍ പി.എ. ബക്കര്‍ എന്ന സംവിധായക പ്രതിഭയ്ക്ക് കഴിഞ്ഞു. ആസ്വാദനത്തിലെ വ്യത്യസ്തയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു.
കെ.ജി. ജോര്‍ജ്ജിന്റെ സ്വപ്നാടനം, യവനിക, കോലങ്ങള്‍ എന്നീ ചിത്രങ്ങളും അംഗീകാരത്തിന്റെ കൊടുമുടി കയറി. പ്രയാണം എന്ന ചിത്രത്തിലൂടെയാണ് ഭരതന് നിലയുറപ്പിച്ചത്. ആ ചിത്രം തന്നെ ആദരവുകളേറ്റുവാങ്ങി. രതിനിര്‍വേദം, തകര, ചാമരം, മര്മ്മരം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ദേശീയതലത്തിലും സംസ്ഥാനത്തും ഏറെ പുരസ്കാരങ്ങള്‍ നേടിയെങ്കിലും അതിലുപരി, പ്രേക്ഷകമനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്ക്കുന്ന അനുഭവമായി മാറി പി. പദ്മരാജന്റെ ഓരോ ചലച്ചിത്രവും. പെരുവഴിയമ്പലം, കള്ളന് പവിത്രന്, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം മുതലായവ, സിനിമയുള്ള കാലത്തോളം നിത്യഹരിതങ്ങളായി നില്ക്കും. മോഹനും ഷാജി എന്‍. കരുണും ലെനിന്‍രാജേന്ദ്രനും ബാലചന്ദ്രമേനോനും ഐ.വി. ശശിയും ഫാസിലും ദേശീയ പുരസ്കാരങ്ങള്‍ നേടിയവരുടെ പട്ടികയില്‍ ചേര്‍ത്തുവയ്ക്കാവുന്നവരാണ്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2014ലാണ് ദേശീയ തലത്തില്‍ മലയാള സിനിമയുടെ ശബ്ദം വീണ്ടും കേട്ടത്. ഇക്കാലത്തിനിടയില്‍ ചെറുതും വലുതുമായ ഏറെ ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ വന്നുപോയി. പുതിയ പരീക്ഷണങ്ങള്‍ ഉണ്ടായി. തീയറ്ററുകളിലെത്തിയ സിനിമകളില്‍ വലിയൊരു വിഭാഗം നഷ്ടക്കണക്കില്‍ മൂക്കുകുത്തി. ‘ന്യൂ ജനറേഷന്’ തിരത്തള്ളലില്‍ ഒഴുകി പോയത് പാവപ്പെട്ട നിര്‍മ്മാതാക്കളുടെ കോടികളാണ്. അമ്പതുകളിലെ ഒരുസംഘം ‘ന്യൂജനറേഷന് പയ്യന്മാര്’ ഒരു ലക്ഷം രൂപ മുതല്‍മുടക്കുമായി സിനിമ പിടിക്കാന്‍ വന്ന കാലമായിരുന്നില്ല അത്.
2014ല്‍ മാത്രം 150ലേറെ സിനിമകളാണ് മലയാളത്തിലുണ്ടായത്. പലതും തീയറ്ററില്‍ മൂക്കുകുത്തി. അതില്‍ നിന്ന് അന്ന് ദേശീയ പുരസ്കാര ജൂറിക്ക് ഇഷ്ടപ്പെട്ടത് ജയരാജിന്റെ ‘ഒറ്റാല്’ മാത്രം. ജയരാജിന്റെ സിനിമ മുമ്പും ദേശീയ പുരസ്കാരത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. 1996ല്‍ ദേശാടനം നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 1997ല്‍ കളിയാട്ടത്തിന്റെ സംവിധാനത്തിന് നല്ല സംവിധായകനുള്ള ദേശീയ പുരസ്കാരം ജയരാജിനായിരുന്നു. 2001ല്‍ ‘ശാന്ത’ത്തിന് നല്ല സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും 2005ല്‍ ദൈവനാമത്തില്‍’ എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. ‘ഒറ്റാല്’ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് നേടിയത്. ആന്റണ്‍ ചെക്കോവിന്റെ ‘വാന്‍ക’ എന്ന ലോകപ്രശസ്ത കഥയില്‍ നിന്നാണ് ഒറ്റാല് രൂപപ്പെട്ടത്. താറാവുകര്‍ഷകരുടെ പശ്ചാത്തലത്തില്‍ കുട്ടനാടിന്റെ പ്രകൃതിമനോഹാരിതയിലൂടെയാണ് ജയരാജ് ഒറ്റാലിന്റെ കഥ പറഞ്ഞത്. ജോഷി മംഗലത്ത് ദേശീയതലത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഒറ്റാലിലൂടെ നേടി. ‘ഒറ്റാല്’ മികച്ച ചിത്രമായി പരിഗണിച്ചെങ്കിലും തഴയാന്‍ കാരണമായി പറയുന്നത് അതിലെ വില്ലന്‍ കഥാപാത്രങ്ങള്‍ തമിഴരായിരുന്നു എന്നതാണ്. 2014 സിനിമാ പുരസ്കാര നിര്‍ണ്ണയ ജൂറിചെയര്‍മാന്‍ ഭാരതീരാജയുടെ തീവ്ര തമിഴ് പ്രേമത്തിന്റെ ഇരയായി ഒറ്റാല് മാറുകയായിരുന്നു. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ ഒരുക്കിയ ‘ഐന്‍’ മലയാളത്തിലെ മികച്ച ചിത്രമായി അന്ന് തെരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാര പ്രഖ്യാപനവേളയിലൊന്നും ജൂറിചെയര്മാനോ അംഗങ്ങള്‍ക്കോ മലയാളസിനിമയെ പുകഴ്ത്താനുള്ള അവസരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കാമ്പുള്ള സിനിമകളില്ലാത്തതാണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെന്ന സ്ഥിരം ഉത്തരത്തിലേക്കാണ് എല്ലാവരുമെത്തിയിരുന്നത്. പലപ്പോഴും ദേശീയപുരസ്കാര നിര്‍ണ്ണയത്തില്‍ മലയാളം പുറന്തള്ളപ്പെടാനുള്ള കാരണവും അതുമാത്രമാണ്.
വീണ്ടും മലയാളം ദേശീയ പുരസ്കാരപ്രഭയില്‍ തിളങ്ങുമ്പോള്‍ അഭിമാനത്തോടൊപ്പം വിലയിരുത്തലും വേണം. ഭയാനകത്തിലൂടെ ജയരാജും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദീലീഷ് പോത്തനും ടേക് ഓഫിലൂടെ മഹേഷ്നാരായണനും മാന്ത്രിക വടി കറക്കി അദ്ഭുതം സൃഷ്ടിക്കുകയായിരുന്നില്ല. നല്ല സിനിമ സൃഷ്ടിക്കാന്‍ അത്തരത്തിലൊരു മാന്ത്രിക വടിയോ അദ്ഭുതവിളക്കോ ഇല്ല. സിനിമയ്ക്ക് നല്ല പ്രമേയം വേണം. അത് ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാകണം. അതിനെല്ലാമുപരി, മലയാളിത്തം ഉള്ളതാകണം മലയാള സിനിമ.
ഇത്തവണ ദേശീയ പുരസ്കാര പ്രഖ്യാപന വേളയില്‍ ജൂറി ചെയര്മാന് ശേഖര്‍ കപൂര്‍ മലയാള സിനിമകള്‍ക്ക് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് അഭിമാനത്തോടെയാണ്. നല്ല കുറേ സിനിമകള്‍ കാണാന്‍ കഴിഞ്ഞതിലെ സന്തോഷവും അതിലുപരി നന്ദിയും അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും ഉണ്ടായിരുന്നു. മിസ്റ്റര്‍ ഇന്ത്യയും എലിസബത്തും ബന്‍ഡിറ്റ് ക്വീനും പോലുള്ള നല്ല സിനിമകള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന് മലയാളസിനിമയുടെ തിരിച്ചുവരവ് സന്തോഷം നല്കുന്നതില് അദ്ഭുതമില്ല. ബോളിവുഡ് സിനിമകള്‍ ഒരുകാലത്ത് ലാഭമത്സരത്തിന്റെ ഓട്ടപ്പന്തയത്തില്‍ മാത്രം ശ്രദ്ധ വച്ചപ്പോള്‍ അവിടുത്തെ നല്ല ചലച്ചിത്ര പ്രതിഭകളെല്ലാം ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന സിനിമകള്‍ക്കായി മലയാളത്തിലേക്കായിരുന്നു നോക്കിയിരുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഏറ്റവും മികച്ച നടനാണ് ഇന്ദ്രന്‍സ് എന്നും തുറന്നുപറയാനും അദ്ദേഹം തയ്യാറായി.
ചരിത്രത്തിന്റെ ദൗത്യം നമ്മുടെ സിനിമ വീണ്ടും ഏറ്റെടുക്കുകയാണ്. പണക്കൊഴുപ്പിന്റെ തള്ളിക്കയറ്റവും സാങ്കേതികത്വത്തിന്റെ ഗിമ്മിക്കുകളുമൊന്നുമല്ല നമുക്കാവശ്യം. നമ്മുടെ സിനിമ ജീവിതത്തോട് അടുത്ത് നില്‍ക്കണം. ജീവിതത്തില്‍ നിന്നുള്ള ഏടുകളാകണം ഓരോ ചലച്ചിത്രാവിഷ്കാരവും. അങ്ങനെയാകണം സിനിമയെന്ന വിളിച്ചുപറയലാണ് ഈ പുരസ്കാരനേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: