ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്നലെ ഇന്ത്യയുടെ സ്വര്‍ണ്ണവേട്ട. എട്ട് സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇന്നലെ നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡലെണ്ണം 25 സ്വര്‍ണ്ണം 16 വെള്ളി, 18 വെങ്കലമടക്കം 59 ആയി.
പത്താം ദിനമായ ഇന്നലെ ബോക്സിങില്‍ മേരി കോമാണ് ഇന്ത്യയുടെ സ്വര്‍ണ്ണക്കുതിപ്പിന് തുടക്കമിട്ടത്. പിന്നാലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര, ബോക്സിങ്ങില്‍ ഗൗരവ് സോളങ്കി, വികാസ് കൃഷന്, ഗുസ്തിയില്‍ സുമിത് മാലിക്, വിനേഷ് ഫൊഗാട്ട്, ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത്, ടിടിയില്‍ മണിക ബത്ര എന്നിവരാണ് ഇന്നലത്തെ സ്വര്ണ്ണനേട്ടക്കാര്. വെള്ളി മൂന്നെണ്ണം ബോക്സിങില്‍ നിന്നും ഒരെണ്ണം സ്ക്വാഷില്‍ നിന്നും. ബോക്സിങില്‍ അമിത് പന്‍ഗലും മനിഷ് കൗശികും സതീഷ്കുമാറുമാണ് വെള്ളി നേടിയത്. സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യവുമാണ് വെള്ളി േനടിയത്. വനിതാ ഗുസ്തിയില്‍ സാക്ഷിമാലിക്ക്, പുരുഷ ഗുസ്തിയില്‍ സോംവീര്‍, ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം, ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ സനില്‍ ഷെട്ടി-ഹര്‍മീത് ദേശായി സഖ്യം എന്നിവര്‍ക്കാണ് വെങ്കലം.
അത്ലറ്റിക്സില് നീരജിന്റെ സ്വര്‍ണ്ണം ഒഴിച്ചുനിര്‍ത്തിയാല്‍ നിരാശയായിരുന്നു ഇന്നലെ. ട്രിപ്പിള്‍ജമ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അര്‍പിന്ദര്‍ സിങ് 16.46 മീറ്റര്‍ ചാടി നാലാമതാണ് എത്തിയത്.
1500 മീറ്ററില്‍ ജിന്സണ് ജോണ്സണ് പുതിയ റെക്കോഡ് സ്ഥാപിച്ചെങ്കിലും മെഡല്‍ പട്ടികയില്‍ ഇടംനേടിയില്ല. 3:37.86 സെക്കന്‍ഡില്‍ ഓടിയെത്തിയ ജിന്സണ് അഞ്ചാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.ഹോക്കിയിലും മെഡല്‍ പട്ടികയില്‍ ഇടംനേടാന്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് കഴിഞ്ഞില്ല. വെങ്കലമെഡലിനായുള്ള ഇരു വിഭാഗം ലൂസേഴ്സ് ഫൈനലിലും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു. പുരുഷന്മാര് 2-1നും വനിതകള്‍ 6-0നുമാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: