ഗോള്‍ഡ്കോസ്റ്റ്: ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മണിക ബത്രയ്ക്ക് സ്വര്‍ണ്ണം. ഫൈനലില്‍ സിംഗപ്പൂരിന്റെ യു മെന്യുവിനെ തോല്‍പ്പിച്ചാണ് മണികയുടെ നേട്ടം. സ്കോര്‍: 11-7, 11-6, 11-2, 11-6. കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതതാരമെന്ന ബഹുമതിയും മണിക ബത്ര സ്വന്തമാക്കി. ലോക നാലാം റാങ്കുകാരി സിംഗപ്പൂരിന്റെ ടിയാന്‍വെയ് ഫെങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍താരം ഫൈനലിലെത്തിയത്. ടീമിനത്തിലും ടായിന്വെയിനെ മണിക ബത്ര തോല്‍പ്പിച്ചിരുന്നു.
നേരത്തെ വനിതാ ടീം ഇനത്തിലും മണിക ബത്ര സ്വര്‍ണ്ണം നേടിയിരുന്നു. വനിതാ ഡബിള്‍സില്‍ മൗമ ദാസിനൊപ്പം വെള്ളിയും മണിക സ്വന്തമാക്കിയിട്ടുണ്ട്. മിക്സഡ് ഡബിള്‍സിലും മണിക ബത്ര മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. മണിക ബത്ര-സത്യന് ജ്ഞാനശേഖരന് സഖ്യം ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ അജന്ത ശരത്-മൗമ ദാസ് സഖ്യത്തെ നേരിടും. ഇന്നാണ് ഫൈനല്‍.
പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യ വെങ്കലം നേടി. സനില്‍ ഷെട്ടി-ഹര്‍മീത് ദേശായി സഖ്യമാണ് വെങ്കലം നേടിയത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ സിംഗപ്പൂര്‍ ജോഡികളായ യു കോന്‍ പാങ്-ഷോ പെങ് പോ സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍: 11-5, 11-6, 12-10.
പുരുഷ ഡബിള്‍സില്‍ ഇന്ത്യ വെള്ളികൊണ്ട് തൃപ്തരായി. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാള്‍-ലിയാം പിച്ച്ഫോര്‍ഡ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങളായ അജന്ത ശരത്ത്-സത്യന് ജ്ഞാനശേഖരന് കൂട്ടുകെട്ട് പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് സ്വര്‍ണ്ണം ലക്ഷ്യമാക്കി ഇന്ന് ഫൈനലിനിറങ്ങും. ഇംഗ്ലണ്ടിന്റെ സാം വാക്കറാണ് എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: