കോലഞ്ചേരി: അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെ മറവില്‍ വടയമ്പാടി ക്ഷേത്രഭൂമി കൈയേറാനുള്ള തീവ്രവാദ സംഘടനാ ശ്രമം പോലീസ് തടഞ്ഞു. ദളിത് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അംബേദ്കര്‍ ജയന്തി ആഘോഷത്തിനിടെയാണ് ക്ഷേത്ര ഭൂമി കൈയേറാന്‍ ശ്രമം നടന്നത്. പ്രകടനമായത്തിയ സംഘടനാ പ്രവര്‍ത്തകരെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് തടയുകയായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.
ക്ഷേത്ര മൈതാനത്തോ സമീപത്തോ പ്രകടനങ്ങളോ ധര്‍ണ്ണയോ നടത്തരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇത് മറികടന്നാണ് ഒരുവിഭാഗം അംബേദ്കര്‍ ജയന്തി ആഘോഷിക്കാനെന്ന പേരില്‍ കടന്നുകയറിയത്. പോരാട്ടം സംഘടനയുടെ നേതാവ് ജോയിയുടെ നേതൃത്വത്തിലായിരുന്നു സംഘര്‍ഷത്തിന് ശ്രമിച്ചത്. പോലീസ് തടഞ്ഞതോടെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ധര്‍ണ്ണ നടത്തി സംഘനാപ്രവര്ത്തകര് പിരിഞ്ഞുപോയി. സിപിഐ ദേശീയ സമിതിയംഗം ആനി രാജയും പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.
അപരിചിതരായ ചിലര്‍ ഗൂഢലക്ഷ്യങ്ങളുമായി ക്ഷേത്ര പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഭക്തര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാട് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് വടയമ്പാടി ക്ഷേത്രഭൂ സംരക്ഷണ സമിതി കണ്‍വീനര്‍ പി.ആര്. കണ്ണന് പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന ഹിന്ദു മനസ്സ് ഒരു ബലഹീനതയായി കാണരുതെന്നും ഭാരതീയരെല്ലാം ഒരുപോലെ ആചരിക്കുന്ന അംബേദ്കര്‍ ജയന്തി പോലും അതിന് വേദിയാക്കാന്‍ ശ്രമിച്ചത് അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: