കോഴിക്കോട്: ജ്ഞാനപീഠം നേടിയ ഇതിഹാസകഥാകാരനില് നിന്ന് വിഷുക്കൈനീട്ടം ഏറ്റുവാങ്ങി ബാലഗോകുലാംഗങ്ങള്‍. വിഷുക്കൈ നീട്ടത്തോടൊപ്പം ജീവിതകാലം മുഴുവന്‍ മുറുകെ പിടിക്കാനുളള സന്ദേശവും എം.ടി. വാസുദേവന്‍ നായര്‍ നല്കി. ഭാഷയെയും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കണമെന്നായിരുന്നു ആ സന്ദേശം. ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലിയുടെ അവധിക്കാല പഠനക്കളരി- മയില്‍പ്പീലിക്കൂട്ടത്തിന്റെ ഭാഗമായി കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിത്താരയിലെത്തിയ കുട്ടികള്‍ക്കൊപ്പം എംടി ഒരു മണിക്കൂറോളം ചെലവഴിച്ചു.
മലയാളഭാഷ പഠിക്കാതെ ഇനിയുള്ള തലമുറക്ക് ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതൊരു രാജ്യത്ത് ഉപരിപഠനത്തിനായി ചെന്നാലും ഒരു വര്‍ഷം അവിടുത്തെ ഭാഷ പഠിക്കാനായി ചെലവഴിക്കണം. എന്നാല്‍ മാതൃഭാഷ പഠിക്കണമെന്നത് നമ്മുടെ നാട്ടില്‍ അത്ര നിര്‍ബന്ധമില്ല. ഹൈസ്കൂള്‍തലം വരെയെങ്കിലും അത് നിര്‍ബന്ധമാക്കണം.
ഇ- വായനയോട് തനിക്ക് അത്ര താല്പര്യമില്ലെന്ന് എം.ടി. പറഞ്ഞു. മുന്നില്‍ കാണുന്ന അക്ഷരങ്ങള്‍ വായിച്ചു മനസ്സിലാക്കാനാണ് ഇഷ്ടം. ലൈബ്രററികളില്‍ പോയിരുന്ന ഒരു തലമുറയെ ഇപ്പോള്‍ കാണാനില്ല. നമ്മുടെ ഭാഷയെ നശിപ്പിച്ചത് നമ്മള് തന്നെയാണ്. വൈദേശികാധിപത്യത്തില്‍ നമ്മുടെ സാഹിത്യത്തെ ഏറെ ബഹുമാനത്തോടെയാണ് ഇംഗ്ലീഷുകാര്‍ കൈകാര്യം ചെയ്തത്. ഇന്ദുലേഖ അക്കാലത്ത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത് കോഴിക്കോട്ടെ കളക്ടറായിരുന്നുവെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
ബാലഗോകുലാംഗങ്ങളായ വൈഷ്ണവി ഷിജിത്ത്, ജ്ഞാനദര്ശിനി, നിവേദിതാ പ്രവീണ്‍, അപര്‍ണ്ണ സുനില്‍ കുമാര്‍, ആതിര അജിത്ത്, ദിജുല് ബിനീഷ്, ആത്മജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മയില്‍പ്പീലി മാനേജര്‍ രശ്മി ഷിജിത്ത്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. പ്രഹ്ളാദന്, ബാല ഗോകുലം ജില്ലാ കാര്യദര്‍ശി കെ.കെ. ശ്രീലാസ് തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
കോഴിക്കോട്ടെ പ്രമുഖരായ വ്യക്തികളെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, യു.കെ. കുമാരന്, മീനാക്ഷി ഗുരുക്കള്‍, കെ.കെ. മുഹമ്മദ് തുടങ്ങിയവരെയും സംഘം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: