ശ്രീനഗര്‍: രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ത്തിയ കത്വാ പീഡന കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെ താനും ഇതേപോലെ ബലാല്‍സംഗത്തിന് ഇരായാവുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്.
ഈ കേസ് ഏറ്റെടുത്തതിനാല്‍ ഇനി ഒരുപക്ഷെ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ എന്നെ ഒറ്റപ്പെടുത്തി. ഈ സാഹചര്യത്തെ എങ്ങിനെ അതിജീവിക്കണമെന്ന് തനിക്കറിയില്ലെന്നും ദീപിക ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ഭീഷണിപ്പെടുത്തല്‍ ഉണ്ടായതായി അവര്‍ വ്യക്തമാക്കി. നിന്നെ ഞങ്ങള്‍ മറക്കില്ലെന്നുള്ള താക്കീതാണ് അവര്‍ തന്നത്. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.എന്നാല്‍ ആ എട്ടു വയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ താന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ദീപിക സിംഗ് പറഞ്ഞു.
അതേസമയം, ഇന്ന് വിചാരണ തുടങ്ങുന്ന ഈ കേസില്‍ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിനെയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23ന് സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: